ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പണം ആവശ്യപ്പെട്ടു ; ഫയർ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി

Update: 2025-09-20 01:53 GMT

പാലക്കാട് : പാലക്കാട് മലപ്പുറം ,തൃശൂർ ജില്ലകളുടെ ചുമതലയുള്ള പാലക്കാട് റീജിണൽ ഫയർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി കെട്ടിട ഉടമകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പണം വാങ്ങുന്ന പരാതിയെ തുടർന്ന് നടന്ന പരിശോധനയിൽ13590 രൂപ പാലക്കാട് റീജിണൽ ഫയർ ഓഫീസർ കെ.കെ ഷിജുവിൽ നിന്ന് വിജിലൻസ് കണ്ടെത്തി.വിജിലൻസ് ഡിവൈഎസ്പി ബെന്നി ജേക്കബ് ,ഷിബു അബ്രഹാം, എസ് അരുൺ പ്രസാദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം വഹിച്ചു. അഗ്നിരക്ഷാ നിരാക്ഷേപ സാക്ഷ്യപത്രം (എൻ ഒ സി ) നൽകുന്നതിന് ഏജൻസികൾ മുഖേന വൻതുക വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചതടിസ്ഥാനത്തിൽ ആണ് പരിശോധനക്ക് എത്തിയത്. കണ്ടെത്തിയ പണം ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല പണം എവിടുന്ന് ലഭിച്ചു എന്ന് വ്യക്തമായ മറുപടി നൽകാൻ ഫയർ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.പാലക്കാട്ട് ഹോട്ടൽ ഉടമ മുമ്പ് നൽകിയ പരാതിയിൽ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ഫയർ സ്റ്റേഷൻ ഓഫീസർക്കെതിരെ മുമ്പും നടപടിയെടുത്തിരുന്നു.