കൊച്ചി : ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നും മൗനം വെടിയണമെന്നും വി.ഡി.സതീശൻ പറഞ്ഞു. മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദ്ദനം മറച്ചുവെച്ചത് മനുഷ്യാവകാശ ലംഘനമാണ് .ഈ വിഷയത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല . ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് പോലീസിലെ ഇന്റലിജൻസ് സംവിധാനം എന്നും സതീശൻ ചോദിച്ചു. അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ വരും അങ്ങിനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വെള്ളാപ്പള്ളി നടേശന് മറുപടിയായി സതീശൻ പറഞ്ഞു . പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാൻ റീഹൈസൽ നടത്തുകയാണെന്ന വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചിരുന്നു. വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന്എല്ലാവർക്കും അറിയാം. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തെ സ്വീകരിച്ചതാണ് . വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശൻ ചോദിച്ചു.