*ജിഎസ്ടി ഇളവ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കണം : കേന്ദ്ര ധനമന്ത്രാലയം*

Update: 2025-09-07 09:01 GMT

ന്യൂഡൽഹി : ജി എസ് ടി നികുതിയിളവിന്റെ പ്രയോജനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാർ . ഇളവിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ കമ്പനികൾ പിടിച്ചുവെക്കരുത് . നികുതിയിളവിന് മുമ്പും ശേഷവും ഉള്ള വിലനിലവാരം ധനവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ ഇടപെടലുകൾ ഉണ്ടാകുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. നികുതിയിളവിന്റെ പ്രയോജനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് വിവിധ ബിസിനസ് ഗ്രൂപ്പുകളും, സംഘടനകളും, അസോസിയേഷനുകളും ഉറപ്പു നൽകിയിട്ടുണ്ടെന്നും , വ്യവസായ സ്ഥാപനങ്ങൾ സ്വമേധയാ ഈ പ്രയോജനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുമെന്നും പ്രത്യാശിക്കുന്നതായി മന്ത്രി പറഞ്ഞു. പുതിയ നിരക്കുകൾ ആയ അഞ്ചു ശതമാനം , പതിനെട്ട് ശതമാനം എന്നിവ സെപ്റ്റംബർ 22 മുതൽ ഇൻ വോയിസ് തയ്യാറാക്കുമ്പോൾ ഉൾക്കൊള്ളിക്കുന്നതായി ഉറപ്പ് വരുത്തണം.കമ്പനികൾ അവരുടെ സിസ്റ്റത്തിൽ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നും കേന്ദ്ര ധനമന്ത്രാലയം അഭ്യർത്ഥിച്ചു . സെപ്റ്റംബർ 22 മുതലാണ് പുതിയ ജി എസ് ടി നികുതിയിളവ് പ്രാബല്യത്തിൽ വരിക .നികുതി ഘടനയിൽ 12% ,28% നിരക്കുകൾക്ക് പകരമായി 5% ,18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളിൽ ഘടന ലളിതമാക്കും . ആഡംബര ,ലഹരി ഉൽപ്പന്നങ്ങൾക്ക് 40 ശതമാനത്തിന്റെ ഒരു പ്രത്യേക സ്ലാബും ഉണ്ടാകും . ജീവിതച്ചെലവ് കുറയ്ക്കുന്നതിനും, ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും, സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ പരിഷ്കാരം നടത്തിയതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.