*ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണം : എസ്ഡിപിഐ*
ന്യൂ ഡൽഹി :ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വര്‍ധിച്ച നികുതി പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ഈ നടപടികള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ എത്രത്തോളം ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ ഇനിയും സമയമെടുത്തേക്കാം. എന്നിരുന്നാലും, ഇന്ത്യക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന് വ്യക്തമാണ്. കാരണം, അമേരിക്കയാണ് നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2024-ല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതി ഏകദേശം 87.3 ബില്യണ്‍ ഡോളറായിരുന്നു, അതേസമയം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 41.5 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യക്ക് അനുകൂലമായ 40 ബില്യണ്‍ ഡോളറിലധികം വരുന്ന ഈ വ്യാപാരക്കമ്മി, ഇന്ത്യയുടെ ചൂഷണാത്മകമായ വ്യാപാരരീതികളുടെ ഫലമാണെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം ആരോപിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഉയര്‍ന്ന നികുതി ചുമത്തിയത്. ഇതില്‍, ആഗസ്ത് 27-ന് പ്രാബല്യത്തില്‍ വന്ന റഷ്യന്‍ എണ്ണവ്യാപാരത്തിന്മേലുള്ള 25 ശതമാനം നികുതിയും ഉള്‍പ്പെടുന്നു. റഷ്യയുമായി വ്യാപാരം നടത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുണ്ടായിട്ടും ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കടുത്ത നടപടികള്‍ക്ക് വിധേയമാക്കുന്നത് അമേരിക്കയുടെ കാപട്യമാണ് കാണിക്കുന്നത്. വ്യക്തമായും, ഇതിനുപിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ രാഷ്ട്രീയമാണ്. അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുന്ന ഈ സമ്മര്‍ദ്ദ തന്ത്രങ്ങളെ നാം ചെറുക്കണം. ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യം നമ്മുടെ ദേശീയ പരമാധികാരത്തിന് നിര്‍ണായകമാണ്, ഇക്കാര്യത്തില്‍ എന്ത് വിലകൊടുത്തും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിലവില്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരുടെയും, ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസ്താവനകളില്‍ നിന്ന് ഈ സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. എന്നാല്‍ ഇപ്പോള്‍ പ്രധാനം, ഈ ഉപരോധങ്ങള്‍ അമേരിക്കയുമായി വ്യാപാരബന്ധമുള്ള ആഭ്യന്തര വ്യവസായങ്ങളെ എത്രത്തോളം ബാധിച്ചുവെന്ന് അടിയന്തരമായി വിലയിരുത്തുകയും, വ്യവസായികള്‍ക്കും ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആവശ്യമായ സഹായം നല്‍കുകയും ചെയ്യുക എന്നതാണ്. ഈ മേഖലകളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. വ്യാപാരത്തര്‍ക്കം തുടര്‍ന്നാല്‍ അവരുടെ ജോലിയെയും വരുമാനത്തെയും അത് ദോഷകരമായി ബാധിക്കുകയും ആയിരക്കണക്കിന് കുടുംബങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യും. അമേരിക്കയിലേക്കുള്ള കയറ്റുമതിയുമായി ബന്ധപ്പെട്ട ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ പലതും തകര്‍ച്ച നേരിടാന്‍ സാധ്യതയുണ്ട്. അടിയന്തര സഹായം നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും. ഈ ദേശീയ പ്രതിസന്ധിയെ നേരിടാന്‍, ചില അടിയന്തര നടപടികളും ദീര്‍ഘകാല തന്ത്രപരമായ തീരുമാനങ്ങളും നാം എടുക്കേണ്ടതുണ്ട്. ഒന്നാമതായി, അമേരിക്കയുടെ നടപടികള്‍ ബാധിച്ച വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടത് അത്യാവശ്യമാണ്. കോവിഡ്-19 പ്രതിസന്ധി സമയത്ത് നല്‍കിയ സഹായങ്ങള്‍ പോലെ ഇതിനെയും പരിഗണിക്കണം. രണ്ടാമതായി, പ്രത്യേകിച്ച് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കൂടുതല്‍ വിശ്വസനീയമായ വ്യാപാര പങ്കാളികളെ കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയെപ്പോലെയുള്ള ദക്ഷിണ രാജ്യങ്ങളോടുള്ള പെരുമാറ്റത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പൊതുവെ വിശ്വാസയോഗ്യരല്ലെന്ന് തെളിയിച്ചിരിക്കുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍, ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഈ നയങ്ങള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഫലം കണ്ടോ, അതോ കൂടുതല്‍ കൂടുതല്‍ ഇന്ത്യക്കാരെ സാമ്പത്തിക ദുരിതത്തിലും ദാരിദ്ര്യത്തിലുമാക്കിയോ? തൊണ്ണൂറുകള്‍ മുതല്‍ നാം സ്വീകരിച്ച പാശ്ചാത്യ-ഇസ്രയേല്‍ അനുകൂല നയങ്ങള്‍ കൊണ്ട് രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ നേട്ടമുണ്ടായോ? അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇത്തരം ഭീഷണിപ്പെടുത്തലുകള്‍ക്ക് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയുമോ? ഇത്തരം നിര്‍ണായക വിഷയങ്ങളെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിലയിരുത്തുകയും നമ്മുടെ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു ദേശീയ പ്രതിസന്ധി നേരിടുന്ന ഈ നിമിഷത്തെ ഒരു അവസരമാക്കി മാറ്റണം. നമ്മുടെ സാമ്പത്തിക സ്വാശ്രയത്വവും പരമാധികാരവും അന്തസ്സും ഉറപ്പാക്കുന്ന സ്വതന്ത്രവും അന്തസ്സുള്ളതുമായ ഒരു പാത ഇന്ത്യക്ക് അതിന്റെ അന്താരാഷ്ട്ര ബന്ധങ്ങളിലും വ്യാപാരരീതികളിലും രൂപപ്പെടുത്താന്‍ കഴിയണമെന്നും മുഹമ്മദ് ഷെഫി കൂട്ടിച്ചേര്‍ത്തു.