വോട്ട് കൊള്ള: രാജ്യം ഭരിക്കുന്നത് ദേശവിരുദ്ധരുടെ കൂട്ടായ്മ - കെ കെ അബ്ദുൽ ജബ്ബാർ
തൃശൂര്‍: വോട്ട് കൊള്ളയിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ച ദേശവിരുദ്ധരുടെ കൂട്ടായ്മയാണ് രാജ്യം ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി തൃശൂര്‍ കലക്ടറേറ്റിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ ദുര്‍ഭരണത്തിലൂടെ പൗരഭൂരിപക്ഷത്തിന്റെ വിയോജിപ്പ് നേരിടുന്ന സംഘപരിവാരത്തിന് ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് അവരെ കള്ളക്കളികള്‍ക്ക് പ്രേരിപ്പിച്ചത്. അതിന് ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിക്കുകയായിരുന്നു. ഒരേ വീട്ടുനമ്പരില്‍ നിരവധി വോട്ടുകള്‍ ചേര്‍ത്തതിന് രാജ്യത്ത് ഭവന രഹിതരുണ്ടെന്ന വാദം നമുക്ക് അംഗീകരിക്കാമെന്നും എന്നാല്‍ പിതാവില്ലാത്ത നൂറുകണക്കിനാളുകള്‍ വോട്ടര്‍ പട്ടികയുള്‍പ്പെട്ടത് എങ്ങനെയെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി എം അക്ബര്‍, ജില്ലാ സെക്രട്ടറി എ.എം മുഹമ്മദ് റിയാസ് സംസാരിച്ചു. 2025 ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 25 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന കാംപയിന്റെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുക, കള്ള വോട്ടിലൂടെ വിജയിച്ച സുരേഷ് ഗോപിയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കുക, വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ 11 ന് പടിഞ്ഞാറേ കോട്ടയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് കലക്ടറേറ്റിനു മുമ്പില്‍ പോലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.