ചണ്ഡീഗഢില്‍ പുതിയ മദ്യനയം; പെട്രോള്‍ പമ്പുകളിലും മാളുകളിലും മദ്യവില്‍പ്പനയ്ക്ക് അനുമതി

Update: 2026-03-27 09:43 GMT

ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢില്‍ മദ്യവില്‍പ്പന വ്യാപകമാക്കുന്ന പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പെട്രോള്‍ പമ്പുകള്‍, ഷോപ്പിങ് മാളുകള്‍, പ്രാദേശിക വിപണികള്‍ എന്നിവിടങ്ങളിലടക്കം ഇനി മദ്യവില്‍പ്പനയ്ക്ക് അനുമതിയുണ്ടാവും.

പുതിയ നയപ്രകാരം വലിയ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌റ്റോറുകള്‍ക്കും ലൈസന്‍സ് അടിസ്ഥാനത്തില്‍ വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവ വില്‍ക്കാം. മദ്യവില്‍പ്പനയില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി എല്ലാ വില്‍പ്പനകേന്ദ്രങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഹോട്ടലുകള്‍, ബാറുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ 'ആല്‍ക്കോമീറ്റര്‍' സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ശരീരത്തിലെ മദ്യത്തിന്റെ അളവ് പരിശോദിക്കാനാണ് ഇതിന്റെ ലക്ഷ്യം.

പുതിയ മദ്യനയത്തിന്റെ ഭാഗമായി 97 റീട്ടെയില്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനവില ഏകദേശം 454.35 കോടി രൂപയാണ്. ലേലത്തുകയിലെ സെക്യൂരിറ്റി തുക 17 ശതമാനമായി വര്‍ധിപ്പിക്കുകയും ലൈസന്‍സ് ഫീസ് ഓരോ മാസം 15ാം തിയ്യതിക്കകം അടയ്ക്കുന്ന സംവിധാനം നടപ്പിലാക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയ്ക്ക് രണ്ടുശതമാനം വിലവര്‍ധനവുണ്ടായപ്പോള്‍ ഇറക്കുമതി മദ്യത്തിന്റെ വിലയില്‍ മാറ്റമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Tags: