നരവനെയുടെ പുസ്തകവിവാദം; പ്രസിദ്ധീകരണത്തിന് പുതിയ ചട്ടക്കൂട് വരുന്നു

കേസുമായി ബന്ധപ്പെട്ട് പെന്‍ഗ്വിന്‍ ബുക്ക്‌സ് അധികൃതരെ പോലിസ് ചോദ്യം ചെയ്തു

Update: 2026-02-12 11:32 GMT

ന്യൂഡല്‍ഹി: കരസേന മുന്‍ മേധാവി ജനറല്‍ എം എം നരവനെയുടെ പുസ്തക വിവാദത്തിനു പിന്നാലെ പുതിയ നീക്കവുമായി കേന്ദ്രപ്രതിരോധമന്ത്രാലയം. പ്രതിരോധസേനകളിലെ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും നിലവില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്കും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് പുതിയ ചട്ടക്കൂട് വരുന്നു. കേസുമായി ബന്ധപ്പെട്ട് പെന്‍ഗ്വിന്‍ ബുക്ക്‌സ് അധികൃതരെ പോലിസ് ചോദ്യം ചെയ്തു. നരവനെയുടെ പുസ്തകമായ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനിക്ക് പ്രസിദ്ധീകരണത്തിന് അനുമതി ലഭിക്കുന്നതിന് മുന്‍പേ ചോര്‍ന്നതില്‍ വിവാദം കത്തുകയാണ്.

പ്രതിരോധമന്ത്രാലയത്തിന്റെ പരിഗണനയില്‍ പുസ്തകത്തിന്റെ അനുമതി സംബന്ധിച്ച അപേക്ഷ ദീര്‍ഘനാളുണ്ട്. നിലവില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിന് മുന്നോടിയായി കരേസന ആസ്ഥാനത്ത് നിന്നോ പ്രതിരോധമന്ത്രാലയത്തിന്റെ അന്തിമഅനുമതി വേണം. എന്നാല്‍ അനുമതി നല്‍കുന്നതില്‍ ഏകീകൃത ചട്ടക്കൂടില്ല. പുതിയ വിവാദങ്ങളുടെ സാഹചര്യത്തില്‍ ഇതിന് ഏകീകൃത നിയമവലി തയ്യാറാക്കുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചേര്‍ന്നു. ഔദ്യോഗിക രഹസ്യ നിയമം, സര്‍വീസ് ചട്ടങ്ങള്‍, തന്ത്രപ്രധാനമായ വിവരങ്ങള്‍ സംരക്ഷിക്കല്‍ അടക്കം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും പുതിയ നിയമാവലി. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് നിയമങ്ങള്‍ ബാധകമല്ലെങ്കിലും പ്രസിദ്ധീകരിക്കുന്ന വിഷയങ്ങളില്‍ നിയന്ത്രണമുണ്ടാകും.