കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ചു. രണ്ടാം ദിവസവും യുവാക്കളുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കത്തിച്ചു. നിലവിലെ പ്രശ്‌നത്തിന് ഭരണഘടനാപരമായ പരിഹാരം കാണാനാണ് രാജിവച്ചതെന്നാണ് ശര്‍മ ഒലി പറഞ്ഞത്.
നേപ്പാള്‍ മന്ത്രിസഭയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 25 മന്ത്രിമാരുണ്ട്. സഖ്യസര്‍ക്കാരില്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചിരുന്നു. പിന്നാലെ കൃഷി മന്ത്രി രാംനാഥ് അധികാരിയും തന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു. 'ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരില്‍ തുടരാന്‍ കഴിയില്ല' എന്നതിനാല്‍ താനും രാജിവയ്ക്കുമെന്ന് ആരോഗ്യമന്ത്രി പ്രദീപ് പൗഡലും പറഞ്ഞു.
അതുപോലെ, യുവജന-കായിക മന്ത്രി തേജു ലാല്‍ ചൗധരി, ജലവിഭവ മന്ത്രി പ്രദീപ് യാദവ് എന്നിവരും രാജിവച്ചു. നിയമസഭാംഗം അസിം ഷായും സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് നേതാവ് ശേഖര്‍ കൊയ്രാള തന്റെ അടുത്ത മന്ത്രിമാരോട് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
രാവിലെ 8:30 മുതല്‍ തലസ്ഥാന നഗരത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാഠ്മണ്ഡു ജില്ലാ ഭരണകൂട ഓഫീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കാഠ്മണ്ഡു, ലളിത്പൂര്‍, ഭക്തപൂര്‍ ജില്ലകളിലെല്ലാം അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.സമൂഹമാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ രോഷാകുലരായ ലക്ഷക്കണക്കിന് യുവജനങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. ഇന്നലെ പ്രക്ഷോഭത്തില്‍ 20പേര്‍ കൊല്ലപ്പെടുകയും 250പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം ആളിക്കത്തിയതോടെ അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സമൂഹമാദ്ധ്യമ നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
