നെടുമ്പാശ്ശേരിയിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയത് 40 കോടിയുടെ കൊക്കെയ്ൻ
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടോഗോ സ്വദേശിനിയിൽ നിന്ന് പിടികൂടിയത് 40 കോടി രൂപ വിലവരുന്ന കൊക്കെയ്ൻ . ജനുവരി 26-ന് ദോഹ വഴി ഖത്തർ എയർവേയ്‌സ് വിമാനത്തിലെത്തിയ ഔറോ അഗോറോ ലാറ്റിഫാദോ എന്ന 44-കാരിയിൽ നിന്നാണ് നാല് കിലോ മയക്കുമരുന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്.
പ്രതി നിലവിൽ ജയിലിലാണെങ്കിലും, പിടികൂടിയത് കൊക്കെയ്നാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിനായി കസ്റ്റംസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞ ജൂലൈ മാസത്തിലും സമാനമായ രീതിയിൽ ബ്രസീലിയൻ ദമ്പതികളിൽ നിന്ന് ഒരു കിലോയിലധികം കൊക്കെയ്ൻ പിടികൂടിയിരുന്നു. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് തടയാൻ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.