ലൗ ജിഹാദ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന വിവാദ പരാമര്‍ശവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ

Update: 2026-04-05 08:56 GMT

തിരുവനന്തപുരം: ലൗ ജിഹാദ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. ലൗ ജിഹാദില്‍ വ്യക്തമായ തെളിവുളള കേസുകളുണ്ടായിരുന്നു. താന്‍ ഡിജിപി ആയിരിക്കുമ്പോഴാണ് നിമിഷ ഫാത്തിമയുടെ വിഷയം ഉണ്ടായത്. ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് മതപരിവര്‍ത്തനം നടക്കുന്നത് എന്നും ശ്രീലേഖ പ്രതികരിച്ചു.

വിവാഹം കഴിച്ച ശേഷം തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുപോകുന്നതാണ് ലൗ ജിഹാദ് എന്നും ആ വാക്ക് പലര്‍ക്കും അപ്രിയമാണെന്നുമാണ് ശ്രീലേഖയുടെ വാദം. ലൗ ജിഹാദ് ഒരിക്കലും ചര്‍ച്ചാവിഷയമാക്കിയിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ അങ്ങനെ ആക്കേണ്ടതില്ലെന്നും ശ്രീലേഖ പറഞ്ഞു.

ഏപ്രില്‍ മൂന്നിനാണ് ലൗ ജിഹാദിനെ കുറിച്ച് ശീലേഖ വിവാദ പരാമര്‍ശം നടത്തിയത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടന്നാല്‍ അതില്‍ കുഴപ്പമില്ല എന്ന മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് താന്‍ പലപ്പോഴും കാണുന്ന കാര്യമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Tags: