നേറ്റിവിറ്റി കാര്‍ഡ്; ബില്ല് 24നു നിയമസഭ പരിഗണിക്കും

Update: 2026-02-19 05:15 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ഉപയോഗിക്കാവുന്ന, 'കേരളീയന്‍' എന്ന തിരിച്ചറിയല്‍ ഉറപ്പാക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ബില്ല് ഈ മാസം 24നു നിയമസഭയുടെ പരിഗണനയ്ക്ക് എത്തും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം കരട് ബില്ലിന് അംഗീകാരം നല്‍കി. ബില്ല് അവതരിപ്പിക്കുന്ന ദിവസം തന്നെ വിഷയസംബന്ധിയായ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരികെ സഭയില്‍ അവതരിപ്പിച്ച് അതിവേഗത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമസാധുതയും വിശദമായി പരിശോധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രം പൗരത്വ രേഖകള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിര നേറ്റിവിറ്റി കാര്‍ഡ് നടപ്പാക്കുന്നത്. നിലവില്‍ റവന്യൂ വകുപ്പ് പ്രത്യേക ആവശ്യങ്ങള്‍ക്ക് സ്ഥിരതാമസം തെളിയിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ഇതിന് പകരമായി നിയമപ്രാബല്യമുള്ള സ്ഥിര നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

റേഷന്‍ കാര്‍ഡ്, ചികില്‍സാ ആവശ്യങ്ങള്‍ തുടങ്ങി തെളിയിക്കേണ്ട വിവിധ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഈ കാര്‍ഡ് ഉപയോഗിക്കാനാകും. കാര്‍ഡിന് അര്‍ഹത നേടാന്‍ അപേക്ഷകന്റെ മാതാപിതാക്കളില്‍ ഒരാള്‍ കേരളീയനായിരിക്കണം. 'നേറ്റീവ്' എന്നതിന്റെ നിര്‍വചനം പ്രകാരം, കേരളത്തില്‍ ജനിച്ചും വിദേശ പൗരത്വം സ്വീകരിക്കാതെയും ഉള്ളവര്‍, അല്ലെങ്കില്‍ പൂര്‍വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചും വിദേശ പൗരത്വം സ്വീകരിക്കാതെയും ഉള്ളവര്‍ എന്നിവര്‍ക്കാണ് കാര്‍ഡിന് അര്‍ഹത. വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയുണ്ടാകില്ല. കാര്‍ഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിച്ചാല്‍ കാര്‍ഡ് അസാധുവാകും.

തൊഴില്‍, ജീവനം തുടങ്ങിയ കാരണങ്ങളാല്‍ മാതാപിതാക്കളോ പൂര്‍വികരോ കേരളത്തിന് പുറത്തു താമസിക്കുമ്പോള്‍ അവിടെ ജനിച്ചവരായാലും (വിദേശ പൗരത്വം നേടിയിട്ടില്ലെങ്കില്‍) അവരെ 'നേറ്റീവ്' ആയി പരിഗണിക്കുമെന്ന് ബില്ല് വ്യക്തമാക്കുന്നു. നേറ്റിവിറ്റി കാര്‍ഡ് അനുവദിക്കാനുള്ള അധികാരം തഹസില്‍ദാറിനായിരിക്കും. കാര്‍ഡുകളുടെ രജിസ്റ്റര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: