ജെഫ്രി എപ്‌സ്റ്റെനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫയലുകളില്‍ നരേന്ദ്രമോദിയുടെ പേര് ഉള്‍പ്പെട്ട സംഭവം; വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

Update: 2026-02-02 04:49 GMT

ന്യൂഡല്‍ഹി: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്‌സ്റ്റെനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉള്‍പ്പെട്ട സംഭവം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാനാണ് നീക്കം.

എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലാണ് മോദിയുടെ പേര് പരാമര്‍ശിക്കുന്നത്. എപ്‌സ്റ്റൈന്‍ അദ്ദേഹത്തിന്റെ ഒരു ഇ മെയിലില്‍ മോദിയുടെ പേര് പറയുന്നുണ്ട്. തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുവേണ്ടി 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്‌സ്റ്റൈന്റേതായി പുറത്തുവന്ന മെയിലില്‍ പറയുന്നത്.

എപ്‌സ്റ്റൈനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വിശദീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ദേശീയ അപമാനം' എന്നാണ് സംഭവത്തെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചത്. മെയിലില്‍ എപ്‌സ്റ്റൈന്‍ പരാമര്‍ശിക്കുന്ന 'ഇറ്റ് വര്‍ക്ക്ഡ്' എന്ന പ്രയോഗം അര്‍ഥമാക്കുന്നത് എന്താണെന്നും അത് മോദി വ്യക്തമാക്കണമെന്നും പവന്‍ ഖേര പറഞ്ഞിരുന്നു.

Tags: