എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരേ നരേന്ദ്ര മോദി

Update: 2026-02-22 12:20 GMT

മീററ്റ്: ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ അതിഥികള്‍ക്ക് മുന്നില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നടപടി രാജ്യത്തെയാകെ അപമാനിക്കുന്നതാണെന്ന് നരേന്ദ്രമോദി. കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ വൃത്തികെട്ട രാഷ്ട്രീയം കളിക്കാന്‍ ഒരു ആഗോള പരിപാടി ഉപയോഗിച്ചെന്നും ഈ പ്രതിഷേധം പാര്‍ട്ടിയുടെ ആദര്‍ശപരമായ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് നഗ്‌നരാണെന്ന് ജനം നേരത്തെ തിരിച്ചറിഞ്ഞതാണ്, പിന്നെ എന്തിനാണ് വസ്ത്രം ഊരിയുള്ള ഈ പ്രതിഷേധം' എഐ ഉച്ചകോടി ബിജെപി ഇവന്റായിരുന്നില്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കേണ്ടതായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പാപം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്നും ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ ഇംപാക്ട് സമ്മിറ്റില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ത്യ-യുഎസ് വ്യാപാര കരാറിനുമെതിരേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടുകള്‍ ഊരി പ്രതിഷേധിച്ചത്. 'നിങ്ങള്‍ നഗ്‌നരാണെന്ന് രാജ്യത്തെല്ലാവര്‍ക്കുമറിയാം, പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റേണ്ട ആവശ്യമുണ്ടെന്ന് തോന്നിയത്?' ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന ഒരു പൊതുപരിപാടിയില്‍വെച്ച് കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി ചോദിച്ചു. 'രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടി ആദര്‍ശപരമായി എത്രത്തോളം പാപ്പരായും ദരിദ്രരായും മാറിയിരിക്കുന്നുവെന്ന് കാണിക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ ചെയ്ത പ്രവര്‍ത്തി. സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വ്യാപൃതരായിരിക്കുന്നത്. രാജ്യത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യയുടെ വിജയം സഹിക്കാന്‍ കഴിയുന്നില്ല.' പ്രധാനമന്ത്രി പറഞ്ഞു.

'ലോകത്തിലെ ഏറ്റവും വലിയ എഐ സമ്മേളനം നമ്മള്‍ ഇന്ത്യയില്‍ കണ്ടു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തുചെയ്തു? ഇന്ത്യയ്ക്കായുള്ള ഒരു ആഗോള ഇവന്റിനെ കോണ്‍ഗ്രസ് അവരുടെ വൃത്തികെട്ടതും നഗ്നവുമായ രാഷ്ട്രീയത്തിന്റെ വേദിയാക്കി മാറ്റുകയാണുണ്ടായത്.' അദ്ദേഹം കുറ്റപ്പെടുത്തി. എഐ ഉച്ചകോടി 'ബിജെപി ഇവന്റ് ആയിരുന്നില്ല' എന്ന് കോണ്‍ഗ്രസ് ഓര്‍ക്കേണ്ടതായിരുന്നു എന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എഐ ഗ്ലോബല്‍ ഉച്ചകോടി ബിജെപി ഇവന്റായിരുന്നില്ലെന്നും, അപ്പോള്‍ ബിജെപി നേതാക്കളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് ഓര്‍ക്കേണ്ടതായിരുന്നു. ഇത് ഒരു ദേശീയ പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അന്ന് മര്യാദാലംഘനം നടത്തി. കോണ്‍ഗ്രസിന്റെ ഈ പ്രവര്‍ത്തിയില്‍ രാജ്യം മുഴുവന്‍ അപലപിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 20 വെള്ളിയാഴ്ചയാണ് സമ്മിറ്റിലെ എക്സിബിഷന്‍ ഹാളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ ഊരിമാറ്റി യുഎസ്-ഇന്ത്യ വ്യാപാര കരാറിനെതിരേയും സര്‍ക്കാരിനെതിരേയും അവര്‍ മുദ്രാവാക്യം വിളിച്ചു. ചില പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി മോദിയുടേയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും ചിത്രങ്ങളുള്ള ടീ-ഷര്‍ട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. വേദിയില്‍ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പോലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബീഹാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദന്‍ യാദവ്, യുപി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ നരസിംഹ യാദവ് എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ചു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.

Tags: