'എന്റെ വാക്കുകള്‍ വളച്ചൊടിച്ചു, എതിര്‍ത്തത് ലീഗ് രാഷ്ട്രീയത്തെ'; സജി ചെറിയാന്‍
പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സജി ചെറിയാന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്ന പരാമര്‍ശത്തില്‍ ഉറച്ച് മന്ത്രി സജി ചെറിയാന്‍. താന്‍ പറഞ്ഞ പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ കൊടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുസ് ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയുമാണ് ജയിക്കുന്നത്. ലീഗ് രാഷ്ട്രീയത്തെയാണ് തുറന്നുകാട്ടാന്‍ ശ്രമിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചതില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഒരാള്‍ പോലുമില്ല. ഇത് രാജ്യം കണ്ടുകൊണ്ടിരിക്കുന്ന അപകടമാണ്. രാജ്യത്തെ 22 ശതമാനം വരുന്ന ജനവിഭാഗങ്ങളില്‍ ഒരാളെപ്പോലും ബിജെപിയുടെ പേരില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന അപകടകരമായ അവസ്ഥയുണ്ട്. ഇത് കേരളത്തില്‍ വരാന്‍ പാടില്ല.
ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് തടയാന്‍ കഴിയില്ല. കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ അതിന് സാധിക്കു. കേരളത്തിലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയമാണ് മുസ് ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ആ രാഷ്ട്രീയത്തെയാണ് ഞാന്‍ എതിര്‍ത്തത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താന്‍ കഴിയുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് കാസര്‍കോട് മുനിസിപ്പാലിറ്റിയെന്നും മന്ത്രി സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.
കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ ജയിച്ചവരുടെ പേരുനോക്കാന്‍ പറഞ്ഞാല്‍ അതൊരു പ്രത്യേക മതവിഭാഗത്തെ നോക്കാന്‍ പറഞ്ഞുവെന്നല്ല അതിനര്‍ഥം. 39 സീറ്റാണ് കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലുള്ളത്. മതേതരത്വം പറഞ്ഞ ഞങ്ങളുടെ പാര്‍ട്ടിക്ക് കിട്ടിയത് ഒരു സീറ്റാണ്. മതേതരത്വം പറഞ്ഞ കോണ്‍ഗ്രസിന് കിട്ടിയത് രണ്ടുസീറ്റ്. അവിടെ വര്‍ഗീയത പറഞ്ഞ ബിജെപിക്ക് ഹിന്ദുമേഖലകളില്‍ 12 സീറ്റുകള്‍ കിട്ടി. മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ ലീഗിന് 22 സീറ്റ് കിട്ടി. ഈ പറഞ്ഞ ബിജെപി ജയിപ്പിച്ച ആളിന്റേയും മുസ് ലിം ലീഗ് ജയിപ്പിച്ച ആളിന്റേയും പേരുനോക്കാനേ ഞാന്‍ പറഞ്ഞുള്ളു. അല്ലാതെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്.
ഈ സാഹചര്യം കേരളത്തില്‍ ഒരിടത്തും വരാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് കാസര്‍കോട്ടെ കാര്യം ഉന്നയിച്ചത്. ഈ അപകടം ഭാവിയില്‍ കേരളത്തില്‍ വരാന്‍ സാധ്യതയുണ്ട്. കാരണം വര്‍ഗീയമായ ചേരിതിരിവുണ്ടായാല്‍ ജനം വര്‍ഗീയമായി ചിന്തിക്കുകയും ജാതിരാഷ്ട്രീയം എടുത്തുപറയുന്നവര്‍ക്ക് കൂടുതല്‍ സഹായകരമായ നിലപാടുകള്‍ വരികയും ചെയ്യും. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒരുതരത്തിലുമുള്ള പരാമര്‍ശങ്ങളുണ്ടാകാനും പാടില്ല.
കേരളത്തിന്റെ മുഖ്യമന്ത്രിയേപ്പോലെ മതേതരവാദി ഇന്ത്യയിലുണ്ടോ. ഏത് പ്രതിസന്ധിയിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളോടൊപ്പം മുഖ്യമന്ത്രി നില്‍ക്കാതിരുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇടതുമുന്നണിയുടെ ഭരണകാലത്ത് കേരളത്തില്‍ നടക്കുന്നില്ല. അതൊക്കെ നടന്നത് ആരുടെ കാലത്താണ്. മാറാട് കലാപമടക്കം നടന്ന സ്ഥലങ്ങളില്‍ ധൈര്യമായി പോയി ജനങ്ങളെ ഏകോപിപ്പിച്ച നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തെ ലക്ഷ്യമിടാന്‍ എന്തിനാണ് വെള്ളാപ്പള്ളി നടേശനേയും സുകുമാരന്‍ നായരേയും ഉപയോഗിക്കുന്നത്.
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന ഒരു രാഷ്ട്രീയ ദുരന്തത്തെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍ അതിനെ വേറൊരു തരത്തില്‍ വ്യാഖ്യാനിച്ച് വളച്ചൊടിച്ചാല്‍ അതിന് ഞാനെന്ത് മറുപടിയാണ് പറയേണ്ടത്. ഇതുതന്നെയണ് മലപ്പുറത്തും നടന്നത്. വര്‍ഗീയതയോട് സമരസപ്പെടുന്ന സമീപനം കേരളത്തില്‍ ചിലയിടങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം. എന്‍എസ്എസ്-എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമല്ല' എന്ന സജി ചെറിയാന്റെ പ്രസ്താവനയാണ് വിവാദമായത്.

