മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ അപ്പീല്‍ തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
വയനാട്: മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. വയനാട് അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചില്ലെന്നാണ് വിധിയിലുള്ളത്. പ്രതികളുടെ വാദങ്ങളൊന്നും നില നില്‍ക്കില്ലെന്ന് ഉത്തരവില്‍ കോടതി പറയുന്നു. ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്ന് കോടതി അടിവരയിടുന്നു.
തടികള്‍ കണ്ടു കെട്ടിയതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ വയനാട് അഡീഷനല്‍ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. ലൈസന്‍സ് ഉണ്ടെന്ന വാദവും പ്രതികള്‍ക്ക് തെളിയിക്കാനായില്ല. നിലവിലുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും കൊണ്ട് മറികടക്കാനാവില്ലെന്നും കോടതി നിരീക്ഷിക്കുന്നു. വന സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉത്തരവില്‍ കോടതി എടുത്തുപറഞ്ഞു.
10കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടിക്കെതിരെ പ്രതികളായ ആന്റോ അഗസ്റ്റില്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വനംവകുപ്പിന്റെ നടപടി കോടതി ശരിവച്ചത്. 27 കേസുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നത്.
2020 21 ല്‍ റവന്യൂ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് വ്യാപകമായി ഈട്ടിത്തടികള്‍ മുറിച്ച് കടത്തിയത്. പതിനഞ്ച് കോടിയോളം വിലമതിക്കുന്ന തടികള്‍ ഇപ്പോള്‍ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
