കൊവിഡിനൊപ്പം ജീവിക്കണം; നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് ബ്രിട്ടൻ

ഇന്നു മുതൽ വിദ്യാലയങ്ങളിൽ മാസ്ക് ഉപയോ​ഗിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.

Update: 2022-01-20 03:10 GMT

ലണ്ടൻ: കൊവിഡിനൊപ്പം ജീവിക്കാൻ ശീലിക്കണം എന്ന പ്രഖ്യാപനവുമായി നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് ബ്രിട്ടൻ. ഇന്നു മുതൽ വിദ്യാലയങ്ങളിൽ മാസ്ക് ഉപയോ​ഗിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. വർക്കം ഫ്രം ഹോമിന് മുൻ​ഗണന നൽകിയതടക്കമുള്ള നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചിരിക്കുകയാണ് ബ്രിട്ടൻ.

ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിലൂടെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്ന നി​ഗമനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്നും ബോറിസ് ജോൺസൺ പാർലമെന്റിൽ ആവശ്യപ്പെട്ടു. മഹാമാരിയുടെ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

രാജ്യത്ത് ഒമിക്രോൺ വ്യാപനം തീവ്രമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിനും മൂന്നാം ഡോസ് നൽകി. ആകെ 3.6 കോടി ബൂസ്റ്റർ ഡോസുകളാണ് വിതരണം ചെയ്തത്. വെെറൽ പനി എന്ന നിലയിൽ കൊവിഡിനെ കണക്കാക്കണമെന്നും മഹാമാരിക്കൊപ്പം ജീവിക്കാൻ പഠിക്കണമെന്നും ബ്രിട്ടൻ ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Tags:    

Similar News