മുസ്‌ലിം വംശഹത്യ ആഹ്വാനം: ഹരിദ്വാര്‍ സന്യാസി സമ്മേളനത്തിനെതിരായ ഹരജികള്‍ പരിശോധിക്കാമെന്ന് സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കപില്‍ സിബല്‍ വിഷയം ഉന്നയിച്ചത്.

Update: 2022-01-10 13:32 GMT

ന്യൂഡൽഹി: ഹരിദ്വാറിലെ ധരം സൻസദ് സന്യാസി സമ്മേളനത്തിൽ മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ വംശഹത്യാ ആഹ്വാനത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ പരിശോധിക്കുമെന്ന് സുപ്രിംകോടതി. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ഇടപെടലിനെ തുടർന്നാണ് വിഷയത്തിൽ ഇടപെടാമെന്ന് സുപ്രിംകോടതി തിങ്കളാഴ്ച സമ്മതിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കപിൽ സിബൽ വിഷയം ഉന്നയിച്ചത്.

കഴിഞ്ഞമാസം 17 മുതൽ 19 വരെ ഹരിദ്വാറിൽ സംഘടിപ്പിച്ച ഹിന്ദു സന്യാസി സമ്മേളനത്തിലാണ് മുസ്‌ലിംകളെ കൂട്ടത്തോടെ വകവരുത്തണമെന്ന് ആവശ്യപ്പെടുന്ന വിദ്വേഷ പ്രസംഗം ഉണ്ടായത്. സമ്മേളനത്തെ അഭിസംബോധന ചെയ്ത യതി നരസിംഹാനന്ദ് അടക്കമുള്ള നിരവധി ഹിന്ദു മതനേതാക്കൾ മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കാൻ സമുദായത്തോട് ആഹ്വാനം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

ഈ വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട കപിൽ സിബൽ, നമ്മുടെ രാജ്യത്ത് ഉയരുന്ന മുദ്രാവാക്യങ്ങൾ സത്യമേവ ജയതേ എന്നതിൽ നിന്ന് മാറിപ്പോയി എന്നു കോടതിയോട് പറഞ്ഞു. തങ്ങൾ അത് പരിശോധിക്കാമെന്ന് സമ്മതിച്ച ബെഞ്ച്, എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ എന്ന് സിബലിനോട് ചോദിച്ചു. എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്, എന്നാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതിയുടെ ഇടപെടലില്ലാതെ ഒരു നടപടിയും സ്വീകരിക്കാനിടയില്ലെന്നും സിബൽ മറുപടി നൽകി.

ഹൃസ്വമായ വാദം കേട്ട കോടതി വിഷയം അടുത്ത ദിവസം തന്നെ പരിഗണിക്കാമെന്ന് സമ്മതിച്ചു. സ്വതന്ത്ര്യവും സത്യസന്ധവുമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു പത്രപ്രവർത്തകനും അഭിഭാഷകനും അടക്കം ഫയൽ ചെയ്ത ഹരജികൾ സുപ്രിംകോടതിയിൽ നിലവിലുണ്ട്. മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ സ്വതന്ത്ര്യ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News