മുസ്‌ലിം യുവാക്കൾ ജയിലിറകൾക്കുള്ളിലായത് രണ്ടു പതിറ്റാണ്ടോളം; ബാക്കിയാവുന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

Update: 2025-07-27 12:53 GMT

ശ്രീവിദ്യ കാലടി


മുംബൈ: 2006 ജൂലൈ 11, പതിവുപോലെ തിരക്കേറിയ ഒരു ദിനം. മുംബൈയിലെ ലോക്കൽ ട്രെയിനുകളിലും അതേ തിരക്ക്. തിരക്കിനൊപ്പം സഞ്ചരിച്ച ആളുകളെ നിശബ്ദമാക്കി വലിയൊരാക്രമണത്തിനാണ് അന്ന് മുംബൈ വേദിയായത്, ലോക്കൽ ട്രെയിനിൽ ഉണ്ടായ വിവിധ സ്ഫോടനങ്ങൾ. നഗരത്തെ പിടിച്ചുകുലുക്കിയ ഏഴ് ബോംബ് സ്ഫോടനങ്ങളിൽ അന്ന്189 നിരപരാധികൾ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ അവിടെയും തീരുന്നതായിരുന്നില്ല, അതിൻ്റെ ആഘാതം. സ്ഫോടനത്തെ തുടർന്ന് നിരവധി നിരപരാധികൾ ജലിറകൾക്കുള്ളിലായി.

ഇപ്പോൾ, ഏകദേശം 19 വർഷങ്ങൾക്ക് ശേഷം, രാജ്യത്തെ ഞെട്ടിച്ച ആ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട 12 പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

വധശിക്ഷക്ക് വിധിച്ചിരുന്ന കമല്‍ അന്‍സാരി, മുഹമ്മദ് ഫൈസല്‍ അതാവുര്‍ റഹ്‌മാന്‍ ശെയ്ഖ്, ഇത്തിഷാം ഖുത്തുബ്ദീന്‍ സിദ്ദീഖി, നവീദ് ഹുസൈന്‍ ഖാന്‍, ആസിഫ്ഖാന്‍, ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന തന്‍വീര്‍ അഹമദ് മുഹമ്മദ് ഇബ്രാഹിം അന്‍സാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ശെയ്ഖ് മുഹമ്മദ് അലി ആലം ശെയ്ഖ്, മുഹമ്മദ് സാജിദ് മര്‍ഗൂബ് അന്‍സാരി, മുസമ്മില്‍ അതാവുര്‍ റഹ്‌മാന്‍ ശെയ്ഖ്, സുഹൈല്‍ മഹ്‌മൂദ് ശെയ്ഖ്, സമീര്‍ അഹമദ് ലതിയൂര്‍ റഹ്‌മാന്‍ ശെയ്ഖ് എന്നിവരെയാണ് വെറുതെ വിട്ടത്.

ഇപ്പോൾ പുറത്തിറങ്ങിയെങ്കിലും ഏകദേശം രണ്ട് പതിറ്റാണ്ടോളമാണ് ഈ പാവങ്ങൾ ജയിലിൽ കിടന്നത്. അവരുടെ ജീവിതം തകർന്നു, അവരുടെ കുടുംബങ്ങൾ തകർന്നു. എന്നിരുന്നാലും, ഒരു ചോദ്യം മാത്രം ഇപ്പോഴും ബാക്കിയാവുന്നു , നിരപരാധികളെ ജയിലിലേക്ക് തള്ളിവിട്ട 2006 ലെ മുംബൈ ബോംബാക്രമണത്തിന് യഥാർഥത്തിൽ ആരാണ് ഉത്തരവാദി?

തെറ്റായ ആരോപണങ്ങളാൽ ജീവിതം പൂർണ്ണമായും മാറ്റിമറിക്കപ്പെട്ട മുഹമ്മദ് അലി ഉൾപ്പെടെ കുറ്റവിമുക്തരാക്കപ്പെട്ട 12 പേർക്ക് ഇപ്പോൾ സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ നഷ്ടപ്പെട്ട ആ വർഷങ്ങളുടെ വേദന അത്ര എളുപ്പത്തിൽ അവർക്കൊന്നും മായ്ക്കാനാവില്ല.

കുറ്റവിമുക്തമാക്കൽ ആശ്വാസമാണെങ്കിലും അത് നിരവധി ചോദ്യങ്ങൾ മുന്നോട്ടു വക്കുന്നുണ്ട്. ഈ 12 പേർ ഏകദേശം രണ്ട് പതിറ്റാണ്ടോളം ജയിലിൽ കിടന്നത് എങ്ങനെയാണ്? അവരെ കള്ളക്കേസിൽ കുടുക്കിയതിൽ പോലിസ് എന്ത് പങ്കാണ് വഹിച്ചത്? കള്ളസാക്ഷികളെ എങ്ങനെയാണ് കോടതിയിൽ കൊണ്ടുവന്നത്, പീഡനത്തിലൂടെ കുറ്റസമ്മതം നടത്തിപ്പിച്ചതെങ്ങനെ?

അന്വേഷണത്തിനിടെ പോലിസ് ഉപയോഗിച്ച തന്ത്രങ്ങൾ പരിശോധിക്കുമ്പോൾ കേസ് എതത്തോളം ഭീകരമാണെന്ന് മനസിലാകും. കേസ് കെട്ടി ചമക്കാൻ പോലിസ് ക്രിത്രിമ സാക്ഷികളെ ഇറക്കി. അവർ പോലിസ് പറഞ്ഞതുപോലെ കോടതിയിൽ ആവർത്തിച്ചപ്പോൾ നിരവധി നിരപരാധികൾ ശിക്ഷിക്കപ്പെട്ടു.

'എനിക്ക് ഇലക്ട്രോണിക്സ് പശ്ചാത്തലം ഉണ്ടായിരുന്നു, അതുകൊണ്ട് എനിക്ക് ഒരു ടൈമർ ബോംബ് നിർമ്മിക്കാൻ കഴിയുമെന്ന് പറയാൻ അവർക്ക് എളുപ്പമായിരുന്നു. അതുകൊണ്ടാണ് എന്നെ ലക്ഷ്യം വച്ചത്. എന്റെ മൊബൈൽ റിപ്പയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉപകരണങ്ങളും ഇലക്ട്രോണിക് വസ്തുക്കളും അവർ തെളിവുകളായി നിരത്തി ' കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ഒരാളായ സാജിദ് അൻസാരിയുടെ ഈ വാക്കുകളിൽ ഉണ്ട് പ്രതികളെ തേടി നടന്ന പോലിസ് തെളിവുകൾ ഉണ്ടാക്കി കേസ് തെളിയിപ്പിക്കാൻ ശ്രമിച്ച രീതി.

ഈ കേസിലെ ഏറ്റവും ദാരുണമായ വശങ്ങളിലൊന്ന് മഹാമാരിയുടെ സമയത്ത് ജയിലിൽ മരിച്ച കമാൽ അഹമ്മദിന്റെ കഥയാണ്. ബീഹാറിൽ നിന്നുള്ള ഒരു തൊഴിലാളിയായ കമാൽ, പാകിസ്താനിൽ ആക്രമികളുമായി ചേർന്ന് പരിശീലനം നേടിയതിനും ഇന്ത്യയിലേക്ക് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നതിനും കുറ്റക്കാരനാണെന്ന് ആരോപിക്കപ്പെട്ടു. അയാൾ അറസ്റ്റിലായപ്പോൾ അയാളുടെ മകൻ അബ്ദുള്ളയ്ക്ക് അന്ന് ആറ് വയസ്സായിരുന്നു. കമാലിൻ്റെ ജീവിതം മുഴുവൻ വേദനയും കഷ്ടപ്പാടുകളും മാത്രമാണ്. മകൻ്റെ വളർച്ച മനസിൽ കണ്ട് ജയിലിൽ തന്നെ ആ പാവം മരിച്ചു വീണു.

പുറത്തിറങ്ങിയിട്ടും നിയമം കുറ്റവിമുക്തരാക്കിയിട്ടും പലരെയും സമൂഹം ഇപ്പോഴും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. പലരും പറയുന്നത് ആളുകളുടെ നോട്ടം പോലും അസ്സഹനീയമാണ് എന്നാണ്. പലപ്പോഴും അവർക്ക് വേണ്ട പരിഗണന പോലും ലഭിക്കുന്നില്ല. കെട്ടിചമച്ച തെളിവുകൾ പല ജീവിതങ്ങളെയും അനീതിയിലേക്ക് തള്ളിവിടുമെന്നതിൻ്റെ കൃത്യമായ ഓർമപ്പെടുത്തൽ കൂടിയാണ് ഇവരുടെ ജീവിതം.

കേസ് ഇപ്പോഴും നിലനിൽക്കുകയാണ്. 189 നിരപരാധികളുടെ ജീവൻ അപഹരിച്ച യഥാർഥ കൊലയാളികളെ ഇതുവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവന്നിട്ടില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നത് ജയിലിനു പുറത്തിറങ്ങിയ ഈ നിരപരാധികൾ മാത്രമല്ല, അവരുടെ കുടുംബങ്ങൾ കൂടിയാണ്. അതിനുത്തരം കിട്ടിയേ കഴിയൂ, നഷ്ടപ്പെട്ട 19 വർഷങ്ങൾ വിണ്ടെടുക്കാനാവില്ലെങ്കിലും വരാനിരിക്കുന്ന വർഷങ്ങളെ സമാധാനമായി വരവേൽക്കാൻ അവർക്ക് ഉത്തരം കിട്ടിയേ തീരു, അല്ലാത്ത പക്ഷം, ഭയം ഇനിയും അവരെ വേട്ടയാടും.

കടപ്പാട് : The quint