മുല്ലപ്പെരിയാര്‍:ഹരജികളില്‍ ഇന്ന് മുതല്‍ അന്തിമ വാദം

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കും

Update: 2022-03-22 04:20 GMT

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് മുതല്‍ അന്തിമ വാദം.അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്.ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കും.

ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.നിലവിലെ ഡാമിന് വന്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും,പുതിയ ഡാം അനിവാര്യമാണെന്നും കേരളം സുപ്രിംകോടതിയെ അറിയിക്കും.മുല്ലപ്പെരിയാര്‍ബേബി ഡാം അണക്കെട്ടുകള്‍ ബലപ്പെടുത്താനുള്ള നടപടികളില്‍ ഊന്നിയാകും തമിഴ്‌നാടിന്റെ വാദം.

എന്നാല്‍ ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാന്‍ കഴിയില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തെ പരിസ്ഥിതി മാറ്റങ്ങള്‍ കേരളം ചൂണ്ടിക്കാണിക്കും. ആവശ്യമെങ്കില്‍ വിഷയം വിശാല ബെഞ്ചിന് വിടണം. കേരളത്തിന് സുരക്ഷയും, തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കുന്നതിനുള്ള പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കം നിര്‍ദേശങ്ങളും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്.

അണക്കെട്ടില്‍ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദേശത്തോട് തമിഴ്‌നാട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടും, ബേബി ഡാമും ബലപ്പെടുത്തണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തമിഴ്‌നാട്. ഡാമുകള്‍ ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം തടസം നില്‍ക്കുന്നുവെന്ന് തമിഴ്‌നാട് ആവര്‍ത്തിക്കും. റൂള്‍ കര്‍വ്, ഇന്‍സ്ട്രുമെന്റേഷന്‍, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യുള്‍, മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനവും പരാതികളും എന്നിവ അന്തിമ വാദത്തില്‍ സുപ്രിം കോടതിക്ക് മുന്നില്‍ വിഷയങ്ങളാകും.





Tags:    

Similar News