കപ്പലപകടം: 9,531 കോടി നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; കപ്പല്‍ കമ്പനിയുടെ മറ്റൊരു കപ്പല്‍ പിടിച്ചുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

Update: 2025-07-07 16:37 GMT

കൊച്ചി: എംഎസ്‌സി എല്‍സ കപ്പലപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടി ആവശ്യപ്പെട്ടാണ് ഹരജി. കപ്പല്‍ കമ്പനിയുടെ മറ്റൊരു കപ്പലായ അക്കിറ്റേറ്റ 2 കപ്പലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിന് ശേഷം മാത്രം കപ്പല്‍ വിട്ടയച്ചാല്‍ മതിയെന്നും ജസ്റ്റിസ് എം എ അബ്ദുള്‍ ഹക്കീം ഉത്തരവിട്ടു. അപകടത്തെ തുടര്‍ന്ന് മത്സ്യ-ജല സമ്പത്തിന് വ്യാപക നാശനഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

നേരത്തെ കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയില്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. മുങ്ങിയ കപ്പലായ എല്‍സയില്‍ തങ്ങളുടെ കശുവണ്ടി ഉണ്ടായിരുന്നുവെന്നും തങ്ങള്‍ക്ക് ആറു കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നും വ്യക്തമാക്കിയാണ് കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഹരജി നല്‍കിയിരുന്നത്. ആറു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടുനല്‍കാമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ തയാറാവുകയായിരുന്നു.