എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപോര്‍ട്ട് ചെയ്ത സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

Update: 2025-09-11 08:20 GMT

പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപോര്‍ട്ട് ചെയ്ത സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് എറണാകുളം റൂറല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്.

ഇക്കഴിഞ്ഞ ജൂലൈ പന്ത്രണ്ടിനായിരുന്നു അജിത് കുമാറിന്റെ വിവാദമായ ട്രാക്ടര്‍ യാത്ര. പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേയ്ക്കും തിരിച്ചുമായിരുന്നു യാത്ര. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു അജിത് കുമാറിന് കുരുക്ക് മുറുകിയത്. ഈ ദൃശ്യങ്ങള്‍ മേലുദ്യോഗസ്ഥന് കൈമാറിയത് ആര്‍ ജോസായിരുന്നു. ട്രാക്ടര്‍ യാത്ര ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. സന്നിധാനത്തേക്കുള്ള ട്രാക്ടറില്‍ സാധനങ്ങള്‍ മാത്രമേ കയറ്റാന്‍ പാടുള്ളൂവെന്നും, ആളുകളെ ഒരു കാരണവശാലും കയറ്റരുതെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

ശാരീരികമായ വയ്യായ്കയും കാലു വേദനയും ഉള്ളതിനാല്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയ്ക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രാക്ടറില്‍ കയറുകയായിരുന്നു എന്നാണ് എം ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നത്.

കേസ് പിന്നീട് പരിഗണിച്ച ഹൈക്കോടതി അജിത് കുമാറിന് ശക്തമായ താക്കീത് നല്‍കിയിരുന്നു. അജിത് കുമാറിന്റെ വിശദീകരണം കേട്ട ശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിന് ശേഷം ഹര്‍ജിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Tags: