പാവയ്ക്ക കറിയെ ചൊല്ലി തര്‍ക്കം; മദ്യപിച്ചെത്തിയ മകന്‍ മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Update: 2026-02-21 07:44 GMT

ചന്ദ്രപൂര്‍: അത്താഴത്തിന് പാവയ്ക്ക കറി പാകം ചെയ്തതിനെ തുടര്‍ന്നുണ്ടായ കുടുംബവഴക്കില്‍ മകന്‍ മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സുമിത്ര പെത്കുലെ (65)യെ മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ ജഗദീഷ് പെത്കുലെ (37)യാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം.

സ്ഥിരമായി മദ്യപിക്കുന്ന ജഗദീഷിന്റെ ഭാര്യ രണ്ടു മാസം മുന്‍പ് വീടുവിട്ടുപോയിരുന്നു. തുടര്‍ന്ന് ഇയാള്‍ അമ്മയോടൊപ്പം തറവാട് വീട്ടില്‍ താമസിച്ചുവരികയായിരുന്നു. സംഭവദിവസം മദ്യലഹരിയില്‍ വീട്ടിലെത്തിയ ജഗദീഷ് അത്താഴത്തെ ചൊല്ലി മാതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് അത് പാകം ചെയ്തതെന്നും ചോദിച്ചാണ് തര്‍ക്കം ആരംഭിച്ചതെന്ന് പോലിസ് പറഞ്ഞു. പിന്നാലെ ഇയാള്‍ മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി മര്‍ദ്ദനമേറ്റ സുമിത്ര സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് നിഗമനം.

സംഭവത്തിന് ശേഷം താന്‍ മാതാവിനെ കൊലപ്പെടുത്തിയെന്ന് ജഗദീഷ് അയല്‍വാസികളോട് പറഞ്ഞു. എന്നാല്‍ മദ്യലഹരിയില്‍ പറഞ്ഞതാകാമെന്നു കരുതി ആദ്യം അവര്‍ അതിനെ ഗൗനിച്ചില്ല. പിന്നീട് സംശയം തോന്നിയ ചിലര്‍ പോലിസില്‍ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: