താമരശ്ശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾ ഉൾപ്പെടെ 6 പേർ പിടിയിൽ

Update: 2024-07-16 14:19 GMT

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അടിവാരത്ത് നിന്നും മൊബൈല്‍ ഷോപ്പുടമയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രധാന പ്രതികള്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍. സാമ്പത്തിക ഇടപെടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. ഹര്‍ഷാദിനെ തടവിലാക്കിയവര്‍ ക്രൂരമായി മര്‍ദിച്ചെന്നും കുടുംബത്തിന് പോലിസ് സംരക്ഷണം ആവശ്യപ്പെടുമെന്നും മാതാവ് റഷീദ പറഞ്ഞു.

ഹര്‍ഷാദിനെ അടിവാരത്ത് വെച്ച് തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പോലിസിന് കിട്ടിയ വിവരം. നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹര്‍ഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇവര്‍ ഹര്‍ഷാദ് മുഖേന മറ്റൊരാള്‍ക്ക് കൈമാറിയ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കം നില നില്‍ക്കുന്നുണ്ട്. ഈ പണം ആവശ്യപ്പെട്ട് സംഘം പലതവണ ഹര്‍ഷാദിനെ സമീപിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഹര്‍ഷാദിനെ ഫോണില്‍ വിളിച്ച് വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ടുപോയത്. ലോറിയുള്‍പ്പെടെ ഉപയോഗിച്ച് കാര്‍ വളഞ്ഞ ശേഷമാണ് ഹര്‍ഷാദിനെ ബലം പ്രയോഗിച്ച് ഇവരുടെ വാഹനത്തിലേക്ക് കയറ്റിയത്. പിന്നാലെ വൈത്തിരിയിലെ രണ്ട് റിസോര്‍ട്ടുകളിലായി താമസിപ്പിച്ചു.

സംഘത്തിന് നഷ്ടമായ പണം ഭീഷണിപ്പെടുത്തി ബന്ധുക്കളില്‍ നിന്നും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കാര്യങ്ങള്‍ കൈ വിട്ടു പോയെന്ന് മനസിലാകിയാണ് ഹര്‍ഷാദിനെ ഇന്നലെ രാത്രി തന്നെ വിട്ടയാക്കാന്‍ സംഘം തീരുമാനിച്ചത്. ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനിയായ താമരശ്ശേരി അമ്പയത്തോട് സ്വദേശി അല്‍ഷാജ് പോലിസിന്റെ പിടിയിലായി. ഹര്‍ഷാദിനെ വാഹനത്തില്‍ കയറ്റുന്നതിനിടെ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായവരില്‍ നാല് പേര്‍. അതേസമയം പണം ആവശ്യപ്പെട്ടാണ് ഹര്‍ഷാദിനെ ക്രൂരമായി മര്‍ദിച്ചതെന്ന് കുടുംബം ആരോപിച്ചു.

Tags: