മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുകീറിയതായി പരാതി

Update: 2026-03-10 05:55 GMT

ലഖ്നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ താരക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി(26)യുടെ മൃതദേഹമാണ് എലികള്‍ കടിച്ചുമുറിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. സ്ഥലത്തെത്തിയ ആശുപത്രി അധികൃതര്‍, വിഷയം അന്വേഷിക്കുമെന്നും അശ്രദ്ധ കാണിച്ചതായി കണ്ടെത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കുടുംബത്തിന് ഉറപ്പ് നല്‍കി.

ഞായറാഴ്ച രാവിലെ അഭിഷേക് മാലി തൂങ്ങിമരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. മൃതദേഹം ഫ്രീസറില്‍ വയ്ക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മൃതദേഹം ഐസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹം എടുക്കാന്‍ കുടുംബം ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടെക്കുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്വേഷണം നടത്തുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സച്ചിന്‍ കിഷോര്‍ പറഞ്ഞു. ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയെന്നും എന്നാല്‍ അത് എലികള്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുനില്‍ സിങ് പറഞ്ഞു.