ടിവി റേറ്റിങ് പോളിസി പുറത്തിറക്കി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

Update: 2026-03-28 10:15 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ് സംവിധാനം കൂടുതല്‍ സുതാര്യവും വിശ്വസനീയവുമാക്കുന്നതിനായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 'ടിവി റേറ്റിങ് പോളിസി 2026' പുറത്തിറക്കി. ചാനലുകളുടെ ജനപ്രീതി നിര്‍ണയിക്കുന്ന രീതിയില്‍ വ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന നയം, റേറ്റിങ് പ്രക്രിയയിലെ അപാകതകള്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ നയപ്രകാരം, ടിവി ഓണ്‍ ചെയ്താല്‍ സ്വയം പ്രത്യക്ഷപ്പെടുന്ന 'ലാന്‍ഡിങ് പേജ്' ചാനലുകളിലൂടെ ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണം ഇനി മുതല്‍ റേറ്റിങ്ങില്‍ ഉള്‍പ്പെടുത്തില്ല. മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാമെങ്കിലും റേറ്റിങ് കണക്കെടുപ്പില്‍ അവ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ലാന്‍ഡിങ് പേജുകളിലുള്ള സാന്നിധ്യം റേറ്റിങ് ഏജന്‍സികളെ അറിയിക്കണമെന്നും ചാനലുകള്‍ക്ക് നിര്‍ബന്ധമാക്കി.

റേറ്റിങ് കൃത്യത വര്‍ധിപ്പിക്കാന്‍ വീടുകളില്‍ ഘടിപ്പിക്കുന്ന ഡാറ്റ മീറ്ററുകളുടെ എണ്ണം ഗണ്യമായി ഉയര്‍ത്താന്‍ തീരുമാനിച്ചു. 18 മാസത്തിനകം ഇത് 80,000 ആയും തുടര്‍ന്ന് 1.2 ലക്ഷം ആയും വര്‍ധിപ്പിക്കണം. റേറ്റിങ് ഏജന്‍സികളുടെ ഭരണസമിതിയില്‍ 50 ശതമാനം സ്വതന്ത്ര ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തണമെന്നും, ഇവര്‍ക്ക് ചാനലുകളുമായോ പരസ്യ ഏജന്‍സികളുമായോ ബന്ധമില്ലായിരിക്കണമെന്നും നിബന്ധനയുണ്ട്. പുതിയ ഏജന്‍സികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ ആസ്തി 20 കോടിയില്‍ നിന്ന് അഞ്ചു കോടിയായി കുറച്ചത് പുതിയ മല്‍സതാര്‍ഥികള്‍ക്ക് അവസരം തുറക്കുന്നതാണ്. കേബിള്‍, ഡിടിഎച്ച് എന്നിവയ്ക്ക് പുറമെ ഒടിടി, കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകളിലെ കാഴ്ചക്കാരെയും ഇനി റേറ്റിങ് കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തും.

ഡാറ്റാ ശേഖരണത്തില്‍ ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട്, 2023 കര്‍ശനമായി പാലിക്കണമെന്ന് നയം നിര്‍ദേശിക്കുന്നു. പരാതികള്‍ പരിഹരിക്കാന്‍ പത്തു ദിവസത്തിനകം നടപടി സ്വീകരിക്കുന്ന നോഡല്‍ ഓഫീസറും അപ്പീല്‍ അതോറിറ്റിയും ഏജന്‍സികള്‍ നിയമിക്കണം. നിയമലംഘനം നടത്തുന്ന ഏജന്‍സികള്‍ക്കെതിരേ പിഴ മുതല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ വരെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വിതരണക്കാര്‍ക്കും അവരുടെ പ്ലാറ്റ്‌ഫോമിലെ കാഴ്ചക്കാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും നയത്തില്‍ വ്യക്തമാക്കുന്നു.

Tags: