ഐഎഫ്എഫ്‌കെയില്‍ കേന്ദ്രം നിഷേധിച്ച മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി സജി ചെറിയാന്‍
ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം വിലക്കിയ 19 സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ഇത് സംബന്ധിച്ച് മന്ത്രി സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിര്‍ദേശം നല്‍കി. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിനു നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ല. കലാവിഷ്‌കാരങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ്. ഈ സിനിമകള്‍ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രദർശനാനുമതി നിഷേധിച്ച 19 സിനിമകൾ
1. എ പോയറ്റ്: അൺകൺസീൽഡ് പോയട്രി (A Poet: Unconcealed Poetry)
2. ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു (All That's Left of You)
3. ബമാക്കോ (Bamako)
4. ബാറ്റിൽഷിപ്പ് പൊട്ടംകിൻ (Battleship Potemkin)
5. ബീഫ് (Beef)
6. ക്ലാഷ് (Clash)
7. ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക് (Eagles of The Republic)
8. ഹാർട്ട് ഓഫ് ദ വൂൾഫ് (Heart of The Wolf)
9. വൺസ് അപ്പോൺ എ ടൈം ഇൻ ഗസ്സ (Once Upon A Time In Gaza)
10. ഫലസ്തീൻ 36 (Palestine 36)
11. റെഡ് റെയിൻ (Red Rain)
12. റിവർസ്റ്റോൺ (Riverstone)
13. ദ ഹവർ ഓഫ് ദ ഫർണസസ് (The Hour of The Furnaces)
14. ടണൽസ്: സൺ ഇൻ ദ ഡാർക് (Tunnels: Sun In The Dark)
15. യെസ് (Yes)
16. ഫ്ലെയിംസ് (Flames)
17. ടിംബക്റ്റു (Timbuktu)
18. വാജിബ് (Wajib)
19. സന്തോഷ് (Santosh)
