മന്ത്രി ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ച് ഗവർണർ; മറുപടി നൽകി നിലവാരം കളയാനില്ലെന്ന് മന്ത്രി

Update: 2024-02-18 13:31 GMT

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഗവര്‍ണര്‍ക്ക് മറുപടി പറഞ്ഞ് നിലവാരം കളയാനില്ലെന്ന് മന്ത്രി പറഞ്ഞു.

നിയമം ലംഘിച്ചിട്ടില്ല. സര്‍വ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ല. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകും, ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാമല്ലോയെന്നും അവര്‍ പറഞ്ഞു. കേരള സര്‍വ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നതായും അവര്‍ വിമര്‍ശിച്ചു.

താന്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി പറഞ്ഞു. താനാണ് എല്ലാത്തിന്റെയും അധികാരി എന്ന തോന്നലാണ് ഗവര്‍ണര്‍ക്കെന്നും മന്ത്രി വിമര്‍ശിച്ചു.

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രിയ്‌ക്കെതിരേ രൂക്ഷവിമര്‍ശനമായിരുന്നു ഗവര്‍ണര്‍ ഉയര്‍ത്തിയത്.

Tags:    

Similar News