എംജിഎന്‍ആര്‍ഇജിഎ 'അഴിമതിയുടെ സമുദ്രം'; വിബി-ജി റാം ജി ആക്ടിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

Update: 2026-01-14 06:19 GMT

അഹമ്മദാബാദ്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ) പദ്ധതിയുടെ പേര് വിബി-ജി റാം ജി ആക്ട് എന്ന് പുനര്‍നാമകരണം ചെയ്തതിനെ ന്യായീകരിച്ച് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍.

ഗുജറാത്ത് സന്ദര്‍ശന വേളയില്‍ കൃഷി മന്ത്രി എംജിഎന്‍ആര്‍ഇജിഎ നിയമം നടപ്പിലാക്കുന്നതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. ഈ നിയമപ്രകാരം, തൊഴിലാളികള്‍ക്ക് പകരം യന്ത്രങ്ങളും കരാറുകാരുമാണ് ജോലി ചെയ്തത്. പുതിയ വിബി-ജി റാം ജി ആക്ട് ഈ ക്രമക്കേടുകള്‍ തടയുമെന്നാണ് വാദം.

കേന്ദ്രമന്ത്രി എന്‍ആര്‍ഇജിഎയെ 'അഴിമതിയുടെ സമുദ്രം' എന്നാണ് വിളിച്ചത്. എംഎന്‍ആര്‍ഇജിഎ പദ്ധതി 'അഴിമതിയുടെ പ്രതീക'മായിരുന്നു, എംഎന്‍ആര്‍ഇജിഎ തൊഴിലാളികളുടെ പേരില്‍ കരാറുകാര്‍ ജോലി ചെയ്തിരുന്നു. ഗ്രാമീണ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുപകരം കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതി സംരക്ഷിക്കുകയാണ്. പുതുതായി നടപ്പിലാക്കിയ നിയമത്തിനെതിരായ നിര്‍ദ്ദിഷ്ട പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്നും സിങ് പറഞ്ഞു.

Tags: