പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സാ പിഴവ്; സമഗ്ര അന്വേഷണം വേണം, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2025-10-06 10:57 GMT

പാലക്കാട്: ആശുപത്രിയിലെ ചികില്‍സാ പിഴവ് കാരണം ഒമ്പത് വയസ്സുകാരിക്ക് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കളിക്കുന്നതിനിടെ പരിക്കേറ്റ് ചികില്‍സ തേടിയ കുട്ടിയുടെ കൈ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മുറിച്ചുമാറ്റേണ്ടി വന്നത്. ഈ സംഭവത്തില്‍ ജില്ലാ ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് ഒരു കുട്ടിയുടെ ഭാവി ജീവിതത്തെ ദുരിതത്തിലാക്കിയതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആരോപിച്ചു.

ചികില്‍സാ പിഴവിന് കാരണക്കാരായ മുഴുവന്‍ ജീവനക്കാരെയും അധികാരികളെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഷിത നജീബ്, ജനറല്‍ സെക്രട്ടറി ലൈല ഫക്രുദ്ദീന്‍, വൈസ് പ്രസിഡണ്ട് റുഖിയ അലി, ഷമീന, ജസീന, സീനത്ത് എന്നിവര്‍ സംസാരിച്ചു.

Tags: