വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്; ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും

ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി

Update: 2026-02-20 11:24 GMT

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇരയായ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. ഉഷയുടെ മകന്‍ ഷിബിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് സംസാരിച്ചു. ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.

നിലവില്‍ കൊച്ചി അമൃത ആശുപത്രിയിലാണ് ഉഷ ചികില്‍സയില്‍ കഴിയുന്നത്. ഉഷയുടെ ശസ്ത്രക്രിയ നാളെ നടക്കുമെന്ന് അമൃത ആശുപത്രി അധികൃതരാണ് അറിയിച്ചിരിക്കുന്നത്. ഉഷയുടെ സിടി സ്‌കാന്‍ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ആശുപത്രിയുടെ അറിയിപ്പ്. അതിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം ഇന്ന് അമൃത ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. റിപോര്‍ട്ട് വിശദമായി പഠിച്ച ശേഷം നാളെയായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്.

2021 മെയിലായിരുന്നു ഉഷയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നതായി ഉഷ പറഞ്ഞിരുന്നു. ആശുപത്രികളില്‍ മാറിമാറി പോയി ചികില്‍സ തേടിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടതെന്നും ഉഷ പറഞ്ഞിരുന്നു.

Tags: