എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും: ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും അടക്കം 7 പേര്‍ പിടിയില്‍

Update: 2026-01-01 06:53 GMT

തിരുവനന്തപുരം: പുതുവല്‍സര ദിനത്തില്‍ കണിയാപുരത്ത് ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും സൂക്ഷിച്ച ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും ഉള്‍പ്പെടെ ഏഴുപേര്‍ പിടിയിലായി. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തന്‍ (34), ബിഡിഎസ് വിദ്യാര്‍ഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27), നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), പാലോട് സ്വദേശിനി അന്‍സിയ (37), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

കണിയാപുരം തോപ്പില്‍ ഭാഗത്തെ വാടകവീട്ടില്‍നിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. പ്രതികളില്‍ വിഗ്നേഷ് ദത്തന്‍ എംബിബിഎസ് ഡോക്ടറാണ്. ഹലീന ബിഡിഎസ് വിദ്യാര്‍ഥിനിയും അവിനാഷ് ഐടി ജീവനക്കാരനുമാണ്. അസിം, അജിത്ത്, അന്‍സിയ, എന്നിവര്‍ മുന്‍പ് നിരവധി ലഹരിക്കേസുകളില്‍ പ്രതികളായവരാണ്. ഇവര്‍ മൂന്നുപേരുമാണ് ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്ന് എത്തിച്ച് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിതരണം ചെയ്യുന്നതെന്നും പോലിസ് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ പോകുന്നതിനിടെ പോലിസ് പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇവര്‍ പോലിസ് ജീപ്പില്‍ കാറിടിപ്പിച്ചശേഷം കടന്നുകളഞ്ഞു. തുടര്‍ന്ന് ഇവര്‍ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പോലിസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു. പ്രതികളുടെ രണ്ട് കാറുകള്‍, രണ്ട് ബൈക്കുകള്‍, പത്ത് മൊബൈല്‍ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.

Tags: