മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

Update: 2025-11-06 17:29 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റു ചെയ്ത മലയാളി വൈദികന് ജാമ്യം. മലയാളി വൈദികന്‍ ഗോഡ്വിനാണ് ജാമ്യം ലഭിച്ചത്. മതപരിവര്‍ത്തനം ആരോപിച്ചാണ് സിഎസ്ഐ വൈദികനായ ഗോഡ്വിനെ അറസ്റ്റു ചെയ്തത്. മലയിന്‍കീഴ് സ്വദേശിയായ വൈദികനെ രത്ലം പോലിസാണ് അറസ്റ്റു ചെയ്തത്. മധ്യപ്രദേശിലെ രത്ലം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കഴിഞ്ഞ മാസം 25നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പോലിസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് ഇന്നത്തേക്ക് പരിഗണിക്കുന്നതിനു വേണ്ടി മാറ്റിയിരിക്കുകയായിരുന്നു. കേസ് ഡയറി കോടതിയില്‍ ഹാജരാക്കാതെ പോലിസ് മനപൂര്‍വം കേസ് വൈകിപ്പിക്കുന്നുവെന്ന് സിഎസ്ഐ സഭാ വൈദികര്‍ ആരോപിച്ചിരുന്നു.

25 വര്‍ഷമായി ഉത്തരേന്ത്യയിലും 12 വര്‍ഷമായി ജാബുവയിലെ മോഹന്‍പുരയിലും പ്രവര്‍ത്തിക്കുകയായിരുന്നു ഗോഡ്വിന്‍. അറസ്റ്റിനെതിരേ സിഎസ്ഐ സഭ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.