നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് യുപിയില്‍ മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് മലയാളി പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്

Update: 2026-02-23 14:30 GMT

ലക്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പോലിസ് പാസ്റ്റര്‍ക്കെതിരേ കേസെടുത്തത്. ബജ്‌റങ്ദള്ളാണ് പരാതി നല്‍കിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതിയുണ്ട്.

അഞ്ചാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുകയായിരുന്ന പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്‌റങ്ദളിന്റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് പോലിസില്‍ പരാതി നല്‍കിയത്. ഇന്നലെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന മുറിയില്‍ നിന്ന് മതപരമായ പുസ്തകങ്ങളടക്കം പിടിച്ചെടുത്തു. കുറച്ചുദിവസം മുന്‍പാണ് പാസ്റ്റര്‍ സിക്കന്തര്‍പൂരിലെത്തിയതെന്നാണ് പറയുന്നത്. ബിഹാറിലെ പട്‌നയിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെന്നുമാണ് വിവരം. കേരളത്തില്‍ തിരുവനന്തപുരം സ്വദേശിയാണ് ജോസ് തോമസ്.