കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ കെട്ടിടം ഇടിച്ചു നിരത്തിയെന്ന കേസില്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെവിട്ടു. സ്‌കൂളിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ദേശീയപാതയോരത്തെ ഭൂമി സ്വന്തമാക്കാനും ലക്ഷ്യം വെച്ച് മാനേജരും മറ്റ് ഏഴ് പേരും ഗൂഢാലോചന നടത്തി കെട്ടിടം ഇടിച്ചു നിരത്തിയെന്നായിരുന്നു ആരോപണം. എംഎല്‍എ ഫണ്ടില്‍ ലഭിച്ച രണ്ട് കംപ്യൂട്ടറുകള്‍, മൈക്ക് സെറ്റ് തുടങ്ങിയവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍, പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയുടെ വിധി.
കുട്ടികളുടെ കുറവും, സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ മാനേജര്‍ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമായി 2013ല്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2014 ഏപ്രില്‍ മുപ്പതിന് അര്‍ദ്ധരാത്രിയില്‍ സ്‌കൂള്‍ കെട്ടിടം ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയതോടെ സ്‌കൂള്‍ സംരക്ഷിക്കാന്‍ നാട്ടുകാരും രക്ഷിതാക്കളും ജനപ്രതിനിധികളും അതിശക്തമായി രംഗത്തിറങ്ങി. അടച്ചുപൂട്ടിയ സ്‌കൂള്‍ നിലനിര്‍ത്താന്‍ പൊതുസമൂഹം നടത്തിയ ശ്രമം വലിയ ശ്രദ്ധ നേടിയിരുന്നു. 2016ല്‍ ഈ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ അധ്യയന വര്‍ഷം 162 കുട്ടികളാണ് പഠിക്കുന്നത്.
