സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് ആരോപണം: രമേഷ് പിഷാരടിക്കെതിരേ പോലിസില്‍ പരാതി നല്‍കി മഹിളാ മോര്‍ച്ച

Update: 2026-04-04 11:34 GMT

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരേ മഹിളാ മോര്‍ച്ച പരാതി നല്‍കി. രമേഷ് പിഷാരടി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം. പിഷാരടിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. പിഷാരടിയെ വടക്കുന്തറയില്‍ തടഞ്ഞതില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ബിജെപി വനിത കൌണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച രാത്രി പാലക്കാട് വടക്കന്തറയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ ബിജെപി വനിതാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. എന്നാല്‍, വോട്ടുചോദിക്കുന്നതിനെതിരേയല്ല, സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് പിഷാരടിയെ തടഞ്ഞതെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ വിശദീകരണം. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പിഷാരടി മാപ്പുപറയണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

സംവിധായകന്‍ രഞ്ജിത്തിന്റെ ലൈംഗികപീഡനക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല, എന്നൊരു പരാമര്‍ശം പിഷാരടി നടത്തി, ഇത് സ്ത്രീവിരുദ്ധമാണ് എന്നാണ് മഹിളാ മോര്‍ച്ചയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Tags: