മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസ്; ഇഹ്തിഷാം സിദ്ദീഖിയുടെ ഓര്‍മക്കുറിപ്പുകള്‍ പ്രകാശനം ചെയ്യുന്നത് തടയാന്‍ പോലിസ് ശ്രമം

Update: 2025-10-21 12:43 GMT

മുംബൈ: 2006ലെ മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നിരപരാധിയായ മുസ്‌ലിം യുവാവിന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രകാശനം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച് പോലിസ്. സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് നിരപരാധിയാണെന്ന് കണ്ട് ഹൈക്കോടതി വെറുതെവിടുകയും ചെയ്ത ഇഹ്തിഷാം സിദ്ദീഖിയുടെ പുസ്തകം പ്രകാശനം ചെയ്യുന്നത് തടയാനായിരുന്നു പോലിസ് ശ്രമം. വിഐപി റോഡിലെ ബെയ്ത്തുല്‍ യതീമില്‍ ശനിയാഴ്ചയാണ് ഹൊറര്‍ സാഗ എന്ന ബുക്കിന്റെ പ്രകാശനം നടന്നത്. എന്നാല്‍, പരിപാടി റദ്ദാക്കാന്‍ നിരവധി തവണ പോലിസ് സംഘാടകരെ വിളിച്ചു. കൂടാതെ വേദിയുടെ 200 മീറ്റര്‍ അകലെ ക്യാംപും അടിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന പലരെയും അവര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പലരുടെയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും ശേഖരിച്ചു. എന്നിട്ടും പരിപാടി വിജയകരമായി നടത്താന്‍ സംഘാടകര്‍ക്കായി. ഔറംഗാബാദ് കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവ് ഡോ. സഫര്‍ അഹമദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകരായ മുഹ്‌സിന്‍ അഹമദ്, ഫൈസല്‍ ഖാന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. പോലിസ് അറസ്റ്റ് ചെയ്തത് മുതല്‍ അനുഭവിച്ച ദുരിതങ്ങളാണ് ഹൊറര്‍ സാഗയില്‍ വിവരിച്ചിട്ടുള്ളത്.

ഇഹ്തിഷാം സിദ്ദീഖി-FILE PHOTO