മഹാകുംഭമേള: മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യം; ഹരജി ഫെബ്രുവരി 3ന് പരിഗണിക്കും

Update: 2025-02-02 11:18 GMT

ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ ഭക്തര്‍ക്ക് സുരക്ഷാ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹരജി ഫെബ്രുവരി 3ന് പരിഗണിക്കും. ജനുവരി 29ന് മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് , ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സമര്‍പ്പിച്ചത്.

അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിക്കും. തിക്കിലും തിരക്കിലും പെട്ട സംഭവങ്ങള്‍ തടയാനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം തുല്യതയുടെയും ജീവിതത്തിന്റെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

എല്ലാ സംസ്ഥാനങ്ങളും പ്രയാഗ്രാജില്‍ സുരക്ഷാ വിവരങ്ങള്‍ നല്‍കാനും അതത് താമസക്കാരെ അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാനും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്നും ഹരജിയില്‍ പറയുന്നു. തീര്‍ത്ഥാടകരെ ഇവന്റ് എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നതിന് ഒന്നിലധികം ഭാഷകളില്‍ സൈനേജുകളും അറിയിപ്പുകളും സ്ഥാപിക്കാനും ആവശ്യമുണ്ട്.