വിജയിയുടെ സ്വത്ത് വിവരങ്ങളില്‍ പൊരുത്തക്കേട്; നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

Update: 2026-04-20 16:26 GMT

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളില്‍ പൊരുത്തക്കേടെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ വിജയിക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് സമര്‍പ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് നല്‍കിയ ഹരജിയിലാണ് നടപടി.

നൂറു കോടിയില്‍ അധികം രൂപയുടെ സ്വത്ത് വിവരം ഒരു മണ്ഡലത്തില്‍ വെളിപ്പെടുത്തിയില്ലെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആദായനികുതി വകുപ്പ് എന്നിവരോട് ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോടതി നടപടി.

ചെന്നൈ നിവാസിയായ വി വിഘ്നേഷ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. വിജയ് മല്‍സരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ നല്‍കിയ നാമനിര്‍ദേശ പത്രികയിലെ സ്വത്തുകണക്കിലാണ് പൊരുത്തക്കേട്. പെരമ്പൂര്‍ മണ്ഡലത്തിലേക്കുള്ള വിജയ്യുടെ സത്യവാങ്മൂലത്തില്‍ ഏകദേശം 115.13 കോടിയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നല്‍കിയ രേഖയില്‍ പറയുന്നത് 220.15 കോടി രൂപയുടെ സ്വത്തെന്നാണ്.

രണ്ട് മണ്ഡലങ്ങളിലുമായി സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ ഏകദേശം നൂറുകോടിയുടെ വ്യത്യാസമാണ് കാണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ധര്‍മ്മാധികാരിയും ജസ്റ്റിസ് ജി അരുള്‍ മുരുഗനും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പെരുത്തക്കേടുകള്‍ കണക്കിലെടുത്ത് ആസ്തി വിവിരത്തില്‍ വ്യക്തത ആശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി വിജയിക്കും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രില്‍ 23ന് നടക്കുന്ന തിരഞ്ഞടുപ്പിന് മുന്‍പ് തന്നെ ശരിയായ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കണമെന്ന് ഇരു നിയോജകമണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫീസര്‍മാരോട് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: