ശ്രീ മാതാ വൈഷ്ണോദേവി മെഡിക്കല്‍ കോളജിലെ മുസ് ലിം വിദ്യാര്‍ഥികളെ പുറത്താക്കണം; ബിജെപിയുടെ നിവേദനം സ്വീകരിച്ച് ലഫ്. ഗവര്‍ണര്‍

നടപടി പ്രാബല്യത്തില്‍ വരുന്നതോടെ 95 ശതമാനം വിദ്യാര്‍ഥികളും പുറത്താകും

Update: 2025-11-25 15:32 GMT

ശ്രീനഗര്‍: ജമ്മുവിലെ ശ്രീമാതാ വൈഷ്ണോദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ ഭൂരിഭാഗം മുസ്ലിം വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന ബിജെപിയുടെ നിവേദനം സ്വീകരിച്ച് ലഫ്. ഗവര്‍ണര്‍. ഈയിടെ തുടങ്ങിയ മെഡിക്കല്‍ കേളജിലെ ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ 50 വിദ്യാര്‍ഥികളില്‍ 45 പേരും മുസ്ലിംകളാണ്. ഇതില്‍ 42 മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ ഘടകം ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് ലഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹക്ക് നിവേദനം നല്‍കിയത്.

ജമ്മു കശ്മീര്‍ നിയമസഭ പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച വൈകുന്നേരം ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയത്. മനോജ് സിന്‍ഹ ആവശ്യം അംഗീകരിച്ച സാഹചര്യത്തിലാണ് മുസ്ലിംകളെ പുറത്താക്കാനുള്ള സാധ്യത തെളിഞ്ഞത്. ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് തയ്യാറാക്കിയ 50 പേരുടെ അന്തിമ റാങ്ക് പട്ടികയില്‍ ഇടംപിടിക്കുകയും മതിയായ നടപടിക്രമങ്ങള്‍ പാലിച്ച് പ്രവേശനം നേടുകയും ചെയ്തവരെയാണ് ഹിന്ദുത്വസംഘടനകളുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ പുറത്താക്കുന്നത്.

നാഷനല്‍ മെഡിക്കല്‍ കൗണ്‍സിന്റെ ചട്ടങ്ങള്‍ പാലിച്ചും നീറ്റ് റാങ്ക് പട്ടിക അനുസരിച്ചുമാണ് കോളജ് പ്രവേശന നടപടികള്‍ പാലിച്ചതെങ്കിലും, ഹിന്ദുക്കളായിരിക്കണം സ്ഥാപനത്തിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും എന്നാണ് സംഘ്പരിവാര്‍ വാദം. ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി പ്രാബല്യത്തില്‍ വരുന്നതോടെ സ്ഥാപനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ 95 ശതമാനവും പുറത്താകും. ബിജെപിയുടെ നിവേദനം ഭിന്നിപ്പിന്റെ സ്വഭാവമുള്ളതും വര്‍ഗീയവുമാണെന്ന് ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി. കോളജില്‍ 42 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചതില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളടക്കം കേന്ദ്രീകരിച്ച് വിദ്വേഷ പ്രചാരണം സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ഉന്നയിച്ച് ബിജെപി രംഗത്തെത്തുന്നത്.