സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; പിതാവിനെ കൊന്ന മകന് ജീവപര്യന്തം

Update: 2026-02-27 10:59 GMT

തിരുവനന്തപുരം: സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. പ്രതിയായ വിനോദിനെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ലോട്ടറി വില്‍പ്പനക്കാരനായിരുന്ന ആന്റണിയാണ് കൊല്ലപ്പെട്ടത്. 2022 മെയ് 19നാണ് സംഭവം നടന്നത്. ആന്റണിയുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റുകളിലൊന്നിന് സമ്മാനം ലഭിച്ചതിനെ തുടര്‍ന്ന്, ടിക്കറ്റ് തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് വിനോദ് പിതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. എന്നാല്‍ ടിക്കറ്റ് നല്‍കാന്‍ ആന്റണി തയ്യാറായില്ല. തുടര്‍ന്ന് വീട്ടില്‍നിന്ന് പുറത്തുപോയ ആന്റണി മടങ്ങിവരുന്നതിനിടെ വീട്ടിലേക്കുള്ള വഴിയില്‍വച്ച് വിനോദ് ആക്രമണം നടത്തുകയായിരുന്നു. ക്രൂര മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആന്റണിയെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

Tags: