ഓഹരി ഇടപാടില്‍ നഷ്ടം: സ്വര്‍ണം തട്ടിയെടുത്ത് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ആശാ പ്രവർത്തകയായ വീട്ടമ്മയുടെ സ്വർണാഭരണം മോഷ്ടിച്ചശേഷം വീടിനു തീ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പിടിയിൽ. കായംകുളം ഓച്ചിറ കൃഷ്ണപുരം സജിന മൻസിലിൽ സുമയ്യ (30)യാണ് അറസ്റ്റിലായത്. പോലിസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിവിൽ പോലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ.
പുളിമല രാമൻകുട്ടിയുടെ ഭാര്യ ലതാകുമാരിയ്ക്ക് (61) നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ ലതാകുമാരി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സുമയ്യയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. ഓഹരി ട്രേഡിങ് ഇടപാടുകളിലും ഓൺലൈൻ ലോൺ ആപ്പുകളിലൂടെയും കടം വാങ്ങിയതോടെയാണ് അവർക്കു സാമ്പത്തിക നിയന്ത്രണം നഷ്ടമായത്. കൈവശമുണ്ടായിരുന്ന 14 പവൻ സ്വർണം പണയംവെച്ചിട്ടും നഷ്ടം നികത്താൻ കഴിഞ്ഞില്ല. ഓഹരി വിപണിയിലുണ്ടായ ഇടപാടുകൾ വഴി ഏകദേശം 50 ലക്ഷം രൂപയിലധികമാണ് സുമയ്യക്ക് നഷ്ടമായത്.
ലതാകുമാരിയുടെ സ്വർണാഭരണം തട്ടിയെടുത്ത് കടം തീർക്കുകയായിരുന്നു ലക്ഷ്യം. സംഭവത്തിൽ കോയിപ്രം പോലിസ് അന്വേഷണം ആരംഭിച്ചു.