അമ്മയേയും മകളെയും കൊന്ന കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി പോലിസ്

Update: 2025-06-05 03:34 GMT

ഇരിഞ്ഞാലക്കുട: പടിയൂരില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിക്കായി പോലിസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. വെള്ളാനി സ്വദേശികളായ കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാര്‍ ഇവരെ കൊന്നുവെന്നാണ് അനുമാനം. ആദ്യ ഭാര്യയായ ഉദയംപേരൂരിലെ വിദ്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസില്‍ പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് വിവാഹം കഴിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രേംകുമാര്‍ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്.

വീടിനുളളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പരിശോധിച്ചപ്പോഴാണ് ഹാളിലും സമീപത്തെ മുറിയിലുമായി മണിയുടെയും രേഖയുടെയും മൃതദേഹങ്ങള്‍ കണ്ടത്. മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു, ആറ് മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. സമീപ ദിവസം ഇയാള്‍ക്കെതിരെ രേഖ വനിത സെല്ലില്‍ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു.