തദ്ദേശ തിരഞ്ഞെടുപ്പ്; ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Update: 2025-11-13 18:09 GMT

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ എട്ടാം പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തലശ്ശേരി നഗരസഭ 16ാം വാര്‍ഡിലാണ് ചന്ദ്രശേഖരന്‍ മല്‍സരിക്കുന്നത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. 2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപത്തുവെച്ച് കൊല്ലപ്പെട്ടത്.

ഫസല്‍ വധക്കേസിലെ ഗൂഡാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായി ചന്ദ്രശേഖരന്‍ കോടതിയില്‍ കീഴടങ്ങിയത്. ഒന്നരവര്‍ഷത്തിനു ശേഷം 2013 നവംബര്‍ എട്ടിനു ജാമ്യം ലഭിച്ചു. ഇതിനിടെ ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനായി മല്‍സരിച്ചു ജയിച്ചു. എന്നാല്‍ നാട്ടിലേക്കു വരാന്‍ കോടതി അനുവദിക്കാത്തതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

കേസിലെ ജാമ്യവ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ടു പോകരുതെന്ന ഉപാധിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കാരായി എറണാകുളം ഇരുമ്പനത്തായിരുന്നു താമസിച്ചിരുന്നത്. ഒമ്പതു വര്‍ഷത്തിനു ശേഷം ജാമ്യ വ്യവസ്ഥയില്‍ ഇളവു ലഭിച്ചു. ഇതിനു പിന്നാലെ കാരായി ചന്ദ്രശേഖരനും കേസിലെ മറ്റൊരു പ്രതിയായ സഹോദരന്‍ കാരായി രാജനും തലശേരിയിലേക്കു മടങ്ങിയെത്തിയിരുന്നു.