തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Update: 2025-11-06 17:45 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തെ 63 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇനി ഏഴു ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുളളത്. 15 സീറ്റുകളില്‍ ഘടകക്ഷികള്‍ മല്‍സരിക്കും. ജഗതിയില്‍ കെ വി രാംകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്.

ആര്‍ ഹരികുമാര്‍(തമ്പാനൂര്‍), ശ്രുതിമോള്‍ എക്സ്(പൂന്തുറ), രജനി വി നായര്‍(ശ്രീവരാഹത്ത്), ഒ കോമളവല്ലി (പെരുന്താന്നി), പി എസ് ശാലിനി(ശ്രീകണ്ഠേശ്വരം), ജി ഗിരീഷ്‌കുമാര്‍(വഞ്ചിയൂര്‍), റ്റിന്റു സെബാസ്റ്റ്യന്‍(വെട്ടുകാട്), ലതിക എസ്(വെങ്ങാനൂര്‍), നിസാബീവി എല്‍(ഹാര്‍ബര്‍), അഡ്വ. വി എസ് ബിന്ദു(ശ്രീകാര്യം), എച്ച് ബേബി(മുടവന്‍മുകള്‍), പി എ രാജേഷ്(പാപ്പനംകോട്), എം പ്രസാദ്(പൂങ്കുളം), വി മുത്തുകൃഷ്ണന്‍(ഫോര്‍ട്ട്), സി ജയചന്ദ്രന്‍(ചാക്ക) എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.

48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. കവടിയാറില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരിലും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡിലും മല്‍സരിക്കും. നിലവിലെ കൗണ്‍സിലറായ ത്രേസ്യാമ്മ ജോസഫ് നാലാഞ്ചിറയിലും മല്‍സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വഴുതക്കാട് വാര്‍ഡില്‍ മല്‍സരിക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ നേമം ഷജീര്‍ ഉള്‍പ്പെടെ 15 പേരുടെ പേരുകളാണ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേമം വാര്‍ഡിലാണ് ഷജീര്‍ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.