കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം റോഡിലേക്ക്

Update: 2024-04-23 11:31 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം റോഡിലേക്ക്. വിവരാവകാശ റിപോര്‍ട്ട് കിട്ടുന്നത് വൈകുന്നെന്ന് ആരോപിച്ചാണ് മാനാഞ്ചിറയില്‍ റോഡില്‍ നിന്നുള്ള അതിജീവിതയുടെ പ്രതിഷേധം. അതിജീവിതയ്ക്ക് ഐക്യദാര്‍ഡ്യവുമായി സാമൂഹിക പ്രവര്‍ത്തകരും ഒപ്പമുണ്ട്. അതിജീവിത നല്‍കിയ അപ്പീലില്‍ വിവരാവകാശ കമ്മീഷന്‍ പോലിസിനോട് റിപോര്‍ട്ട് തേടിയത് ഇന്നാണെന്നും ആരോപണമുണ്ട്.

മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം. താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ കെവി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയില്‍ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പോലിസ് റിപോര്‍ട്ട് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഒപ്പം നിന്ന നഴ്‌സിങ് ഓഫിസര്‍ പിബി അനിതയ്ക്കായി അതിജീവിത രണ്ടാഴ്ച മുമ്പാണ് കണ്ണുകെട്ടി സമരം നടത്തിയത്.

Tags:    

Similar News