വടകരയില്‍ കെ കെ രമ ആര്‍എംപി സ്ഥാനാര്‍ഥി

Update: 2026-03-18 09:19 GMT

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കെ കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വിജയിച്ചിരുന്നത്. ഇത്തവണയും വന്‍ ഭൂരിപക്ഷത്തില്‍ രമ ജയിച്ചുകേറുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. 'വടകരയില്‍ കെ.കെ. രമ തന്നെ ആര്‍.എം.പി.ഐ സ്ഥാനാര്‍ഥി. യു.ഡി.എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നിര്‍വഹിച്ച് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെ തോല്‍വി ഉറപ്പാക്കുകയാണ് ആര്‍എംപിഐ ലക്ഷ്യം. അതിനായി എല്ലായിടത്തും യുഡിഎഫിനെ പിന്തുണക്കും. സിപിഎം വലിയ ആഭ്യന്തര പ്രശ്‌നത്തില്‍ പെട്ട് ഗതികെട്ട് നില്‍ക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ വരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. ആര്‍എംപിഐ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് സിപിഎമ്മിലെ കണ്ണൂരിലെയടക്കം നേതാക്കള്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനുമൊന്നും വിമതരല്ല. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകളാണ്. അത്തരക്കാരെ ആര്‍എംപിഐ ചേര്‍ത്തുപിടിക്കും. അത്തരക്കാര്‍ക്കെല്ലാമായി ഒരു പൊതു പ്ലാറ്റ്‌ഫോം ഒരുക്കുന്നതും ആലോചിക്കും'. സിപിഎമ്മിന്റെയും പിണറായി വിജയന്‍ സര്‍ക്കാരിന്റെയും അന്ത്യകൂദാശ, ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം കൂടിയായ മേയ് നാലിന് ജനവിധിയിലൂടെ ഉണ്ടാകുമെന്നും വേണു പറഞ്ഞു.

Tags: