നെല്ലിന്റെ പ്രോല്‍സാഹന ബോണസ് നിര്‍ത്താനുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കില്ലെന്ന് കേരളം

Update: 2026-02-09 15:29 GMT

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് സംസ്ഥാനം നല്‍കുന്ന പ്രോല്‍സാഹന ബോണസ് നിര്‍ത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ കേരളം. കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം നെല്‍ക്കര്‍ഷകരോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്നും ഈ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പ്രസ്താവിച്ചു. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ റേഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിവരുന്നതാണ് നെല്ല് സംഭരണ പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് കേന്ദ്രത്തിന് സംസ്ഥാനം കത്ത് നല്‍കിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.

നെല്ലിന്റെ താങ്ങുവില(MSP)നിശ്ചയിച്ച് നല്‍കേണ്ടത് ഈ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള താങ്ങുവില അപര്യാപ്തമാണെന്ന് കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളും കര്‍ഷകരും നിരന്തരം ആവശ്യപ്പെട്ടു പോന്നിട്ടുണ്ട്. ഉല്പാദന ചെലവിന്റെ ഒന്നര മടങ്ങെങ്കിലും എംഎസ്പി നല്‍കണമെന്ന സ്വാമിനാഥന്‍ കമ്മിറ്റിയുടെ റിപോര്‍ട്ടും രാജ്യത്ത് പ്രാവര്‍ത്തികമായിട്ടില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളം സംസ്ഥാന പ്രോല്‍സാഹന ബോണസ് കൂടി നല്‍കി കര്‍ഷകരെ സഹായിക്കുന്ന നിലപാട് എടുത്തത്.

2025-26 ഒന്നാം വിള മുതല്‍ പ്രോല്‍സാഹന ബോണസ് വീണ്ടും വര്‍ദ്ധിപ്പിച്ച് കേരള സര്‍ക്കാര്‍ സംഭരണ വില 30 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ എംഎസ്പി 23.69 രൂപയും പ്രോല്‍സാഹന ബോണസ് 6.31 രൂപയുമാണ്. ഒരു ലക്ഷത്തിനടുത്ത് നെല്‍ കര്‍ഷകരാണ് പാലക്കാട് ജില്ലയിലുള്ളത്. 2024-25 വര്‍ഷം രണ്ടുലക്ഷം മെട്രിക് ടണ്‍ നെല്ല് പാലക്കാട് നിന്ന് മാത്രം ശേഖരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പാലിക്കപ്പെട്ടാല്‍ പാലക്കാട്ടെ കര്‍ഷകര്‍ക്ക് 150 കോടിയിലേറെ രൂപ നഷ്ടമാകുമെന്നാണ് ആശങ്ക.