കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്, കൊട്ടിക്കലാശം ഇന്ന്

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Update: 2026-04-07 02:41 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. പല മണ്ഡലങ്ങളിലും റോഡ്ഷോ ഉള്‍പ്പെടെ മുന്നണികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിക്കഴിഞ്ഞാല്‍ ബുധനാഴ്ച നിശബ്ദപ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും.

48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എല്‍ഡിഎഫ്. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്.

വോട്ടിങ് യന്ത്രം അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങിനെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും. അടുത്ത മാസം നാലുവരെ തിരഞ്ഞെടുപ്പ് ഫലത്തിനായി നീണ്ട കാത്തിരിപ്പ് വേണ്ടിവരും.