പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസ്: പ്രതികളായ സഹോദരങ്ങള്‍ മറ്റൊരു പരീക്ഷയിലും തട്ടിപ്പ് നടത്തി

Update: 2024-02-13 10:50 GMT

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികളായ സഹോദരങ്ങള്‍ പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്ന് പോലിസ് പറയുന്നു. പൂജപ്പുരയില്‍ പരീക്ഷയുടെ പരിശോധനയ്ക്കിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങിയോടിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സഹോദരങ്ങളാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്. കോടതിയില്‍ കീഴടങ്ങിയ ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു പരീക്ഷയിലും തട്ടിപ്പ് നടത്തിയതായി മനസ്സിലായത്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. കേരള സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‌സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്റേതായിരുന്നു. അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പോലിസ് സംശയം. പരീക്ഷയെഴുതാനെത്തിയത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അമല്‍ജിത്തിന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്.

Tags:    

Similar News