മുന്‍ സര്‍ക്കാര്‍ എടുത്ത കടം ഇപ്പോഴത്തെ കണക്കില്‍പ്പെടുത്തരുത്; കേരളം സുപ്രിംകോടതിയില്‍

Update: 2024-03-21 16:27 GMT

ന്യൂഡല്‍ഹി: പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളം എടുത്ത അധിക കടം ഇപ്പോഴത്തെ കണക്കില്‍ പെടുത്തരുതെന്ന് കേരളം സുപ്രിംകോടതിയില്‍. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നികുതി പിരിവില്‍ വന്ന വര്‍ധനവാണ് കേരളം ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു. അതെ സമയം ശമ്പളവും, പെന്‍ഷനും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കാര്‍ ആണ് കേരളത്തിലേതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. കേസില്‍ വെള്ളിയാഴ്ച സുപ്രിംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയേക്കും.

22000 കോടിയിലധികം കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളാന്‍ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിക്ക് കൈമാറിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 14-ാം ധനകാര്യ കമ്മീഷന്റെ സമയത്ത് കേരളം ഉയര്‍ന്ന തോതില്‍ കടം എടുത്തിരുന്നു. ഇത് 15-ാം ധനകാര്യ കമ്മീഷന്റെ കാലത്തെ കടമെടുപ്പ് പരിധിയിയുടെ കണക്കില്‍ പെടുത്തണം. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിനായി എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടപരിധിയില്‍ പെടുത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ മറ്റൊരു വാദം. കടമെടുത്താണ് വായ്പ നല്‍കിയതെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ രണ്ട് വാദങ്ങളും അംഗീകരിക്കരിക്കരുതെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ വാദിച്ചു. ഒരു ധനകാര്യ കമ്മീഷന്റെ കാലയളവിലെ കടം അടുത്ത ധനകാര്യ കമ്മീഷന്റെ കാലത്തെ കടപരിധിയില്‍ ഉള്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല. ഇക്കാര്യത്തില്‍ ധനകാര്യ കമ്മീഷനാണ് തീരുമാനം എടുക്കേണ്ടതെന്നും സിബല്‍ വാദിച്ചു.

2015 മുതല്‍ 2020 വരെ ആയിരുന്നു 14-ാം ധനകാര്യ കമ്മീഷന്റെ കാലാവധി. ഈ കാലയളവില്‍ ഭൂരിഭാഗം സമയവും തോമസ് ഐസക് ആയിരുന്നു കേരളത്തിന്റെ ധനകാര്യ മന്ത്രി. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ഭാഗമായുള്ള വായ്പ കേന്ദ്രം കടം എടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതും തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്ന കാലയളവില്‍ ആണ്. എന്നാല്‍ കേന്ദ്രം എടുത്ത കടം എങ്ങനെയാണ് സംസ്ഥാനത്തിന്റെ കട പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് കപില്‍ സിബല്‍ കോടതിയില്‍ ആരാഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന 2021 മുതല്‍ റവന്യു വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഉള്‍പ്പടെ കേരളം മികച്ച നേട്ടമാണ് കരസ്ഥമാക്കിയതെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. നികുതി പിരിവില്‍ ഉള്‍പ്പടെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നതെന്നും സിബല്‍ വാദിച്ചു.

അതെ സമയം കേരളത്തില്‍ വരവിനേക്കാള്‍ ചെലവാണ് ഉള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. കേരളത്തിന് കടം തിരിച്ചടക്കാന്‍ ത്രാണിയില്ല. സംസ്ഥാനം സ്വന്തമായി വരുമാനമുണ്ടാക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എന്‍ വെങ്കിട്ട രാമന്‍ ആരോപിച്ചു. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി, സീനിയര്‍ ഗവണ്‍ന്മെന്റ് പ്ലീഡര്‍ വി മനു എന്നിവരാണ് സുപ്രിം കോടതിയില്‍ ഹാജരായത്.

Tags: